ന്യൂഡൽഹി : ഭാരത് ബയോടെകും ഐ.സി.എം.ആറും ചേർന്ന് നിർമ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി അടുത്ത മാസം ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കോവാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. മാത്രമല്ല വിവിധ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ ഡബ്ല്യു.എച്ച്.ഒ അംഗീകരിക്കാത്തത് കൊണ്ട് വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും മറ്റും കോവാക്സിനെ പരിഗണിച്ചിരുന്നല്ല.
വാക്സിന്റെ അംഗീകാരത്തിന് വേണ്ടി മെയ് മാസത്തിൽ ഭാരത് ബയോടെക് ഡബ്ല്യു.എച്ച്.ഒയ്ക്ക് അപേക്ഷ നൽകിയിരുന്നു. അടിയന്തര ഉപയോഗങ്ങൾക്ക് വേണ്ടി അനുമതി നൽകണമെന്നായിരുന്നു ആവശ്യം.യു.എൻ ഹെൽത്ത് ഏജൻസിയുടെ മൂല്യ നിർണ്ണയത്തിൽ കോവാക്സിൻ മികച്ചതാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സെപ്റ്റംബർ പകുതിയോട് കൂടി ഡബ്ല്യു.എച്ച്.ഒ ഇതിന് അനുമതി നൽകിയേക്കുമെന്നും ഡബ്ല്യു.എച്ച്.ഒയുടെ വാക്സിൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോക്ടർ മരിയംഗല സിമാവോ പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ കോവാക്സിൻ 78 ശതമാനം ഫലപ്രദമാണെന്നാണ് പഠനങ്ങളിൽ വ്യക്തമാക്കിയിരുന്നത്. അതേസമയം കോവാക്സിനും കോവിഷീൽഡും തമ്മിൽ ഇടകലർത്തി നൽകുന്നതിനുള്ള അനുമതി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഒർഗനൈസേഷൻ നൽകിയിരുന്നു. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ പഠനം അടിസ്ഥാനമാക്കിയായിരുന്നു അനുമതി നൽകിയത്.