ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് -19 കേസുകൾ വീണ്ടും വര്‍ധിക്കുന്നു. 11 ആഴ്ചയോളമായി രാജ്യത്തെ കേസുകള്‍ ഗണമ്യമായ കുറവ് വന്നതിന് ശേഷം കഴിഞ്ഞ മൂന്നാഴ്ചക്ക് ശേഷമാണ് വര്‍ധനവ് വന്നുതുടങ്ങിയത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകളില്‍ കൂടുതല്‍ വര്‍ധനവുള്ളത്. അതില്‍ ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ഡല്‍ഹിയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്.
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനമാണ്. ഡല്‍ഹിയിലേത് 4.48 ശതമാനവും. മദ്രാസ് ഐ.ഐ.ടി.യില്‍ പുതിയ കോവിഡ് ക്ലസ്റ്റര്‍ രൂപംകൊണ്ടതിനാല്‍ തമിഴ്നാട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച കോവിഡ് വിദഗ്ധരുടെ യോഗം ചേരും. സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം 22 വരെ കുറഞ്ഞ ശേഷം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മുഖാവരണം നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. നേരത്തെ ഡല്‍ഹിയിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. കര്‍ണാടകത്തില്‍ കോവിഡ് രോഗികള്‍ കൂടിവരികയാണ്. വെള്ളിയാഴ്ച രോഗികള്‍ നൂറിലെത്തിയിരുന്നു. ശനിയാഴ്ച ഇത് 139 ആയി. രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണം 30 വരെ താഴ്ന്നുനിന്ന ശേഷമാണ് ഇപ്പോള്‍ ഉയരുന്നത്.