ദില്ലി: കൊവിഡ് വ്യാപനം പിടിച്ച് നിർത്താനാകാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രതിസന്ധിയില്‍. പ്രതിദിനരോഗികൾ ഇരുപതിനായിരം പിന്നിട്ടതും മറ്റ് നഗരങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മടക്കവും ഉത്തർപ്രദേശിൽ തിരിച്ചടിയാകുകയാണ്. ഗുജറാത്തിലും ചത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും സാഹചര്യം മോശമാണ്.
ഒരേ കിടക്കയിൽ രണ്ട് കൊവിഡ് രോഗികൾ, മൃതദേഹങ്ങൾ വരാന്തയിൽ, ഉത്തരേന്ത്യയിലെ കൊവിഡ് സാഹചര്യത്തിന്റെ നേർസാക്ഷ്യമാണ് ദില്ലിയിൽ നിന്നുള്ള ഈ കാഴ്ചകള്‍. കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധി ഏറെയും ഉത്തർപ്രദേശിലാണ്. പ്രതിദിന രോഗബാധിയിലെ കുതിച്ചുചാട്ടം ആരോഗ്യരംഗത്തെ തകിടം മറിച്ചിരിക്കുകയാണ്. പല ആശുപത്രികളിലും കിടക്കകളും ആവശ്യത്തിന് ഓക്സിജൻ സിലണ്ടറുകളും ഇല്ലെന്ന് പരാതിയുണ്ട്.
ചത്തീസ്ഗഢിലെയും ഉത്തർപ്രദേശിലും കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യ ആഭ്യന്തര സെക്രട്ടറിമാർ യോഗം വിളിച്ചിട്ടുണ്ട്. ലക്നൗവിലെ കൊവിഡ് നിയന്ത്രണത്തിനായി ഡിആർഡിഒ സംഘത്തെ അയ്ക്കാൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേത്യത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഇതിനിടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കത്തിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന ലക്നൗവിലെ ശ്മശാനത്തിന് ചുറ്റും ഷീറ്റുകൾ കൊണ്ട് അധികൃതർ അടച്ചു. ദൃശ്യങ്ങൾ പുറത്ത് വന്നത് യുപി സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം നിയന്ത്രണങ്ങളുടെ ഭാഗമായി കേന്ദ്ര പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള താജ്മഹൽ ഉൾപ്പെടെയുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും അടച്ചു.