ന്യൂഡൽഹി : കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നൽകിയത് പാവപ്പെട്ടവർക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയോ പ്രധാനമന്ത്രി ഗരീബ് കല്യാൺ റോസ്ഗർ യോജനയോ ആകട്ടെ പാവപ്പെട്ടവരുടെ ഭക്ഷണത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമാണ് ആദ്യ ദിവസം മുതൽ ചിന്തിച്ചതെന്ന് പദ്ധതിയുടെ ഗുണഭോക്താക്കളുമായി നടത്തിയ വീഡിയോ സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സമയത്ത് 80 കോടി ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ നൽകിയന്നെും പ്രധാനമന്ത്രി പറഞ്ഞു. ഗോതമ്പും അരിയും പയർവർഗ്ഗങ്ങളും മാത്രമല്ല എട്ട് കോടിയിലധികം പാവപ്പെട്ട കുടുംബങ്ങൾക്ക് ലോക്ക്ഡൗൺ സമയത്ത് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ പോലും നൽകിയിരുന്നു. 20 കോടിയിലധികം സ്ത്രീകൾക്ക് അവരുടെ ജൻധൻ ബാങ്ക് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് ലഭിച്ചു- പ്രധാനമന്ത്രി പറഞ്ഞു.
സൗജന്യ റേഷൻ ലഭിച്ചവരിൽ മധ്യപ്രദേശിൽ നിന്നുള്ള അഞ്ച് കോടി ജനങ്ങളും ഉൾപ്പെടുന്നുവെന്ന് ഗരീബ് കല്യാൺ അന്ന യോജനയുടെ സംസ്ഥാനത്തുനിന്നുള്ള ഗുണഭോക്താക്കളുമായുള്ള വീഡിയോ സംഭാഷണത്തിൽ പ്രധാനമന്ത്രി സൂചിപ്പിച്ചു. മധ്യപ്രദേശിലെ കനത്ത മഴയും വെള്ളപ്പൊക്കവും നിർഭാഗ്യകരമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യാ ഗവൺമെന്റും മുഴുവൻ രാജ്യവും മധ്യപ്രദേശിനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.