കൊച്ചി : കിഫ്ബി പദ്ധതികള്‍ക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡമുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സമയമെടുക്കും നിലവാരത്തില്‍ ഇളവ് നല്‍കാനാകില്ലെന്നും ഉദ്യോഗസ്ഥരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പാതയ്ക്ക് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ യുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
2018ൽ പ്രഖ്യാപിച്ച ഒരു റോഡിന്റെയും പണി പത്തനാപുരത്ത് തുടങ്ങിയിട്ടില്ല. കിഫ്ബിയിൽ കൺസൽറ്റൻസി ഒഴിവാക്കി പൊതുമരാമത്ത്-ദേശീയപാത വിഭാഗത്തിലെ മികച്ച ഉദ്യോഗസ്ഥരെ നിയോഗിക്കണം. വന്‍ ശമ്പളം വാങ്ങുന്ന എൻജിനീയർമാർ മരാമത്തു വകുപ്പിൽ ഉള്ളപ്പോൾ എന്തിനാണു പുറത്തുനിന്നു കൺസൽറ്റന്റുമാരെന്നും ഗണേഷ്കുമാർ ചോദിച്ചു.
വെഞ്ഞാറമൂട്ടിൽ മേൽപാലം വേണമെന്ന ആവശ്യത്തിനു നിസ്സാര കാരണങ്ങൾ പറഞ്ഞു കിഫ്ബി ഉദ്യോഗസ്ഥർ തടസ്സം നിൽക്കുകയാണെന്നും ഗണേഷ് ആരോപിച്ചു. റോഡ് വികസനത്തിനു കിഫ്ബി ഉദ്യോഗസ്ഥർ തടസ്സം നിന്നതിനാൽ അമ്മയെ അവസാനമായി ഒരു നോക്കു കാണാനായില്ലെന്നു വികാരനിർഭരനായി നിയമസഭയിൽ കെ.ബി ഗണേഷ് കുമാർ പറഞ്ഞിരുന്നു.