ദില്ലി : കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന പൊതുതാൽപര്യ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നഷ്ടപരിഹാരം നൽകാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കും.
ആരോഗ്യമേഖലയിൽ ചിലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ വാദം. നയപരമായ വിഷയമായതിനാൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നു. കൊവിഡ് മരണമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് അഭിഭാഷകനായ ഗൗരവ് കുമാർ ബൻസലാണ് പൊതുതാൽപര്യ ഹർജി നൽകിയത്.