കണ്ണൂർ : കണ്ണൂർ മെഡിക്കൽ കോളേജിൽ മരിച്ച മയ്യഴി സ്വദേശി മെഹ്റൂഫിനെ കേരളത്തിന്റെ ലിസ്റ്റിൽ ഉൾപെടുത്തണമെന്ന കേന്ദ്ര നിർദ്ദേശം നാൽപത് ദിവസമായിട്ടും അംഗീകരിക്കാതെ സംസ്ഥാനം. കേരളത്തിൽ മരിച്ചെങ്കിലും മയ്യഴി സ്വദേശിയായതിനാൽ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന് കേരളം വാദിക്കുന്നു. എന്നാൽ മഹാരാഷ്ട്രയിൽ നാല് മലയാളികൾ മരിച്ചപ്പോൾ അത് ആ സംസ്ഥാനത്തിന്റെ കണക്കിലാണ് ചേർത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സർക്കാർ. കേരളം കൈയ്യൊഴിഞ്ഞതിൽ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മെഹ്റൂഫിന്റെ കുടുംബം.
ഏപ്രിൽ പതിനൊന്നിനാണ് ചികിത്സയിലിരിക്കെ മെഹറൂഫ് മരിച്ചത്. ചെറുകല്ലായിയിലെ പൊതുപ്രവർത്തകനായിരുന്ന മെഹ്റൂഫ് മരിച്ചതിന്റെ നാൽപതാം നാളത്തെ പ്രാർത്ഥന ചടങ്ങ് കഴിഞ്ഞു. മകനും മകളുടെ ഭർത്താവും മാത്രം സ്വന്തം വാഹനത്തിൽ 70 കിലോമീറ്റർ ദൂരെയുള്ള ഖബറിടത്തിൽ എത്തിയാണ് പ്രാർത്ഥന നടത്തിയത്. ഇതുവരെ കേരളത്തിന്റെയോ പുതുച്ചേരിയുടെ കണക്കിൽ ഈ മരണം ചേർത്തിട്ടില്ല. അതേസമയം ഇന്നലെ രാത്രി മരിച്ച ചാവക്കാട് സ്വദേശിയുടെ പേര് രണ്ട് വെബ്സൈറ്റിലും ഇതുവരെ അപ്ഡേറ്റ് ആയിട്ടില്ല.
കേരളത്തിൽ കഴിഞ്ഞ ദിവസം വരെ 666 പേർക്ക് കൊവിഡ് ബാധിച്ചെന്ന് കേന്ദ്രത്തിലേയും കേരളത്തിലേയും വെബ്സൈറ്റുകളിൽ ഒരുപോലെയുണ്ട്. പക്ഷെ മരിച്ചവരുടെ ലിസ്റ്റിൽ മാത്രം കേന്ദ്രത്തിന്റെ കണക്കിൽ നിന്നും ഒരെണ്ണം കുറവാണ് കേരളം രേഖപ്പെടുത്തിയത്. പുതുച്ചേരി സ്വദേശി ആയത് കൊണ്ട് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് കേരളം വാദിക്കുന്നു. രോഗം സ്ഥിരീകരിച്ചതും മരിച്ചതും എവിടെയാണോ അവിടുത്തെ ലിസ്റ്റിലാണ് ഉൾപ്പെടുത്തേണ്ടത് എന്ന കേന്ദ്ര നിർദ്ദേശ പ്രകാരം കേരളം പേര് ചേർക്കണമെന്ന് പുതുച്ചേരി സർക്കാരും പറയുന്നു.