തിരുവനന്തപുരം : കൊവിഡ് മരണങ്ങളുടെ പട്ടികയിലെ അപാകതകള്‍ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണം നിശ്ചയിക്കുന്നത് ഡോക്ടർമാർ തന്നെയാണ്. ഇപ്പോൾ കൂടുതൽ സുതാര്യമാണ്. ജനങ്ങൾക്ക് പരമാവധി സഹായം കിട്ടാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാരിന് മറച്ചുവെയ്ക്കാന്‍ ഒന്നുമില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. ഒറ്റപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കൊവിഡ് മരണം റിപ്പോർട്ടിങ് സിസ്റ്റത്തില്‍ മാറ്റം വേണമെങ്കിൽ പരിശോധിക്കാം. പേരുകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ടെങ്കില്‍ കൂട്ടായി ചർച്ച ചെയ്ത് പരിശോധിക്കാം. ജനങ്ങൾക്ക് സഹായം കിട്ടുന്ന എല്ലാ നിലപാടും ഉണ്ടാകും. മരണം വിട്ട് പോയിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദേശം പരിഗണിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.