ന്യൂഡൽഹി : ഓരോ ദിവസവും ലോകത്ത് കോവിഡ് ബാധിച്ചുണ്ടാകുന്ന മൂന്ന് മരണങ്ങളില്‍ ഒന്ന് ഇന്ത്യയിലാണെന്ന് പഠന റിപ്പോർട്ട്. ഏഴു ദിവസത്തെ ശരാശരിയെടുത്താൽ ലോകത്തുണ്ടാകുന്ന ഓരോ കോവിഡ് മരണങ്ങളിൽ കൂടുതൽ ഇന്ത്യയിലും ബ്രസീലിലുമാണു റിപ്പോർട്ട് ചെയ്യുന്നത്. മൃതദേഹങ്ങൾ സംസ്കരിക്കാൻ ഇടമില്ലാത്തതിനാൽ സംസ്കാര ചടങ്ങുകൾക്കും ബുദ്ധിമുട്ടുകയാണ്.
രാജ്യാന്തര തലത്തിൽ തന്നെ മരണനിരക്ക് തെറ്റായാണു പലയിടത്തും രേഖപ്പെടുത്തുന്നതെന്നും രോഗം ബാധിച്ചു മരിച്ചവരെ കോവിഡ് മരണങ്ങളിൽ ഉൾപ്പെടുത്തുന്നില്ലെന്നും ആരോഗ്യ പ്രവർത്തകർ തന്നെ പരാതി ഉന്നയിച്ചിരുന്നു. ആയിരക്കണക്കിനു കേസുകൾ റിപ്പോർട്ട് ചെയ്തില്ലെന്നു ബോധ്യപ്പെട്ടതിനാൽ കഴിഞ്ഞ ദിവസം ബിഹാറിലെ മരണനിരക്ക് കുതിച്ചുയർന്നിരുന്നു. കണക്കിൽപ്പെടാതിരുന്ന മരണങ്ങളെല്ലാം ഒരു ദിവസം തന്നെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെയാണ് മരിച്ചവരുടെ എണ്ണം ബിഹാറിൽ കുതിച്ചുയര്‍ന്നത്.
അതേസമയം ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു. യുഎസ്, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇതില്‍ പകുതിപ്പേരും മരിച്ചത്. മരണസംഖ്യ 20 ലക്ഷമാകാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ 40 ലക്ഷമാകാന്‍ വേണ്ടിവന്നത് 166 ദിവസം മാത്രമാണ്. ജനസംഖ്യാനുപാതം കണക്കിലെടുത്താല്‍ കൂടുതല്‍ മരണം പെറു, ഹംഗറി, ബോസ്നിയ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ്.