റാന്നി: കോവിഡ് പോസിറ്റീവായ അന്തർ സംസ്ഥാന തൊഴിലാളികൾ റാന്നിയിൽനിന്ന് മുങ്ങുന്നതായി പരാതി. അധികൃതർക്ക് ഇത് തലവേദനയാകുകയാണ്. ഇവരോടൊപ്പം താമസിക്കുന്നവരും കൂട്ടത്തോടെ സ്ഥലംവിടുന്നുണ്ട്.
റാന്നിയിലെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ മടങ്ങിവരവ് തുടങ്ങിയതോടെ കോവിഡ് നിയന്ത്രണങ്ങൾ പാടെ താളംതെറ്റി. തിരിച്ചറിയൽ രേഖകളും അഡ്രസും ലേബർ വകുപ്പിനെ അറിയിക്കണമെന്ന ചട്ടം ലോഡ്ജ് ഉടമകൾ പാലിക്കുന്നില്ല. റാന്നി, അങ്ങാടി, പഴവങ്ങാടി തുടങ്ങിയ ടൗണിലെ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അനധികൃത ലോഡ്‌ജുകളിലാണ് നിയന്ത്രണങ്ങളും പരിശോധനയും നടത്താതെ തൊഴിലാളികളെ താമസിപ്പിക്കുന്നത്.
കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായ നാല് തമിഴ്നാട് സ്വദേശികൾ റാന്നിയിൽനിന്ന് മുങ്ങിയതായി സംശയിക്കുന്നു. റാന്നി വൈക്കത്തിന് സമീപം സ്വകാര്യ ലോഡ്ജിൽ താമസിച്ചവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. റാന്നി പോലീസ് ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ കൂടെ താമസിച്ചവരും പോയിട്ടുണ്ട്. റാന്നിയിൽ ടൗൺ പരിസരത്തുള്ള വളരെക്കുറച്ച് ലോഡ്‌ജുകൾ മാത്രമാണ് പഞ്ചായത്തുകളിലെ രേഖകളിലുള്ളത്. ഇതുകൂടാതെ നിരവധി വീടുകളും ചെറിയ ലോഡ്‌ജുകളും റാന്നിയിലെ വിവിധ പഞ്ചായത്തുകളിലുണ്ട്.
റാന്നി പെരുമ്പുഴയിലും അങ്ങാടി പേട്ടയിലും മുമ്പ് എത്തിയവരെ നാട്ടുകാർ ഇടപെട്ട് കണ്ടെത്തുകയും അധികൃതരുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ ആക്കുകയും ചെയ്തിരുന്നു. തൊഴിലാളികൾ ഭൂരിഭാഗവും മടങ്ങിപ്പോയതിനാൽ തൊഴിലാളികളെ താമസിപ്പിച്ചവർക്ക് വരുമാനം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ ഇവരെ തിരികെ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
































