ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗവുമായി മല്ലിടുകയാണ് ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾ. അതിനിടെ കോവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടങ്ങളിലേക്ക് യുകെ പോവുകയാണോ എന്ന് രാജ്യത്തെ ശാസ്ത്രജ്ഞർ ആശങ്ക പ്രകടിപ്പിച്ചു. കഴിഞ്ഞദിവസം യുകെയിൽ 3383 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ ആശങ്ക.
പുതിയ കേസുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും B. 1.617 വകഭേദം ക്രമാതീതമായ വളർച്ച ഉണ്ടാക്കുന്നതായി ബ്രിട്ടീഷ് ഗവൺമെന്റ് ഉപദേശകനും കേംബ്രിജ് സർവകലാശാല പ്രൊഫസറുമായ രവി ഗുപ്ത പറഞ്ഞു. എല്ലാ തരംഗത്തിന്റെയും തുടക്കം ഇങ്ങനെയാണെന്നും ഇപ്പോൾ യുകെയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകൾ മൂന്നാം തരംഗത്തിന്റെ ആദ്യ മുന്നറിയിപ്പുകളാണോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും പ്രൊഫസർ ഗുപ്ത ചൂണ്ടിക്കാട്ടി.
എന്നാൽ ബ്രിട്ടൻ വാക്സീൻ വിതരണത്തിൽ ഉണ്ടാക്കിയ പുരോഗതി മുൻ തരംഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് ആഞ്ഞടിക്കുന്നതിൽ നിന്ന് ഈ തരംഗത്തെ നിയന്ത്രിച്ചേക്കും. അതേസമയം എല്ലാം സുരക്ഷിതമായെന്ന ധാരണ പാടില്ലെന്നും ജൂൺ 21ന് കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള തീരുമാനം നീട്ടിവെയ്ക്കണമെന്നും പ്രൊഫസർ ഗുപ്ത പറഞ്ഞു.