ചെത്തല്ലൂർ: ചാമപ്പറമ്പ് നറുക്കോട് പലചരക്കുകടയിൽ സാമൂഹികാകലം പാലിക്കാതെ ആളുകൾ കൂടിനിന്നതിന് പോലീസിന്റെ 2000 രൂപ പിഴ. പലചരക്കുകച്ചവടം നടത്തുന്ന മാങ്കടക്കുഴിയൻ അബ്ബാസിനാണ് പിഴ കിട്ടിയത്. ഇതേത്തുടർന്ന് നാട്ടുകാർക്ക് മുന്നറിയിപ്പായി അബ്ബാസ് കടയ്ക്ക് മുന്നിലെ തൂണിൽ കുറിപ്പും പിഴയീടാക്കിയ രസീതും പതിച്ചു. കച്ചവടം കുറഞ്ഞതോടെ 5000 രൂപ മാസവാടക കൊടുക്കാൻപോലും കടം വാങ്ങേണ്ട അവസ്ഥയായെന്ന് കടയുടമ പറഞ്ഞു.
പ്രതിസന്ധിയുടെ കാലത്ത് ജീവിക്കാൻ വഴിയില്ലാത്തവന് 2,000 രൂപ പിഴ നൽകിയ പോലീസിന്റെ നടപടിയിൽ ഫേസ്ബുക്ക് പേജിൽ തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം കുറിപ്പെഴുതിയതോടെ വിഷയം വിവാദമായി. പോലീസ് പിഴ ചോദിച്ചതോടെ പണമടയ്ക്കാൻ പ്രയാസപ്പെട്ട അബ്ബാസിനെ യൂത്ത് ലീഗ് തച്ചനാട്ടുകര പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് റഷീദ് മുറിയംകണ്ണിയാണ് പണം നൽകി സഹായിച്ചത്.
എന്നാൽ ഡി കാറ്റഗറിയിൽപ്പെട്ട ഗ്രാമപ്പഞ്ചായത്താണ് തച്ചനാട്ടുകരയെന്നും കടയുടെ മുന്നിൽ ആളുകൾ കൂടിനിന്നാൽ പൂർണ ഉത്തരവാദി കടയുടമയാണെന്നും പോലീസ് പറഞ്ഞു. കടയ്ക്ക് മുന്നിൽ സാമൂഹികാകലം പാലിക്കാതെ ആളുകൾ കൂടിനിന്നതിനാണ് പിഴ ചുമത്തിയതെന്ന് നാട്ടുകൽ എസ്.ഐ അനിൽ മാത്യു അറിയിച്ചു