ന്യൂഡല്‍ഹി : ഒക്ടോബര്‍ മാസത്തില്‍ ഇന്ത്യയിലൊരു കോവിഡ് തരംഗം ഉണ്ടാകുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ഭയപ്പെട്ടിരുന്ന പോലൊരു തരംഗം ഇക്കാലയളവില്‍ ഉണ്ടായില്ലെന്നു മാത്രമല്ല നിയന്ത്രണങ്ങള്‍ പതിയെ പിന്‍വലിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനും ആരംഭിച്ചു. പക്ഷേ ഡെല്‍റ്റ വകഭേദത്തിന്‍റെ ഉള്‍പിരിവായ ഡെല്‍റ്റ പ്ലസ് വീണ്ടുമൊരു തരംഗം ഇന്ത്യയിലുണ്ടാക്കാമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ആശങ്കകള്‍ക്ക് മറുപടി നല്‍കുകയാണ് ഇന്ത്യയിലെ കൊറോണ വൈറസുകളുടെ ജനിതക പഠനം നടത്തുന്ന സാര്‍സ് കോവ് – 2 ജീനോമിക്സ് കണ്‍സോര്‍ഷ്യം.
ഡെല്‍റ്റ പ്ലസ് എന്നറിയപ്പെടുന്ന എ വൈ .4.2 വകഭേദത്തിന്‍റെ ഇന്ത്യയിലെ വ്യാപനം താത്പര്യമുണര്‍ത്തുന്നതും ആശങ്കപ്പെടുത്തുന്നതുമായ മറ്റ് കോവിഡ് വകഭേദങ്ങളുടെ 0.1 ശതമാനത്തിലും താഴെയാണെന്ന് കണ്‍സോര്‍ഷ്യം പുറത്തിറക്കിയ പ്രതിവാര ബുള്ളറ്റിനില്‍ പറയുന്നു. നിലവില്‍ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ഭയപ്പെടേണ്ട കാര്യമൊന്നുമില്ലെന്നും കണ്‍സോര്‍ഷ്യം അവലോകന റിപ്പോര്‍ട്ട് ഉറപ്പു നൽകുന്നു. മറ്റ് ഡെല്‍റ്റ വകഭേദങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെയുള്ള വാക്സീനുകളുടെ കാര്യക്ഷമതയില്‍ വലിയ വ്യത്യാസങ്ങളൊന്നും കാണപ്പെട്ടില്ലെന്നും ബുള്ളറ്റിന്‍ ചൂണ്ടിക്കാട്ടി.
ഡെല്‍റ്റ വകഭേദം തന്നെയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും പ്രാബല്യത്തിലുള്ള വകഭേദം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദമാണ് വിനാശകരമായ രണ്ടാം കോവിഡ് തരംഗത്തിലേക്ക് രാജ്യത്തെ നയിച്ചത്. ഏപ്രില്‍ – മെയ് മാസത്തോടെ രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുകയും നിരവധി മരണങ്ങള്‍ക്ക് ഇത് കാരണമാകുകയും ചെയ്തു. ഈ വകഭേദത്തിന് വീണ്ടും വ്യതിയാനം സംഭവിച്ചുണ്ടായതാണ് ഡെല്‍റ്റ പ്ലസ് വകഭേദം. ആഗോളതലത്തില്‍ ഡെല്‍റ്റ പ്ലസ് മൂലമുള്ള കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. റഷ്യ, ചൈന പോലുള്ള ചില രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് മൂലം കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നൊരു വര്‍ധനയുണ്ടായിട്ടുണ്ട്. 30ലധികം രാജ്യങ്ങളില്‍ ഡെല്‍റ്റ പ്ലസ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.