ന്യൂഡൽഹി : കോവിഡ് വാക്സിനുകളായ കോവാക്സിനും കോവിഷീൽഡും ഇടകലർത്തി പഠനം നടത്തുന്നതിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) യുടെ അംഗീകാരം. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലാകും ഇതിന്റെ പഠനവും ക്ലിനിക്കൽ പരീക്ഷണവും നടത്തുക. കോവിഷീൽഡും കോവാക്സിനും ഇടകലർത്തി പഠനം നടത്തുന്നതിന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ദ്ധ സമിതി ശുപാർശ നൽകിയിരുന്നു. വെല്ലൂരിൽ 300 സന്നദ്ധപ്രവർത്തകരിലാണ് പഠനം നടത്തുക.
ഒരാൾക്ക് രണ്ട് വ്യത്യസ്ത ഡോസുകൾ നൽകുന്നത് ഫലപ്രാപ്തിയുണ്ടാകുമോ എന്നതാണ് പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഒരു ഡോസ് കോവിഷീൽഡും അടുത്ത ഡോസ് കോവാക്സിനുമാണ് കുത്തിവെക്കുക. കോവിഡിനെതിരേ ഒരേ വാക്സിന്റെ രണ്ടുഡോസ് എടുക്കുന്നതിനെക്കാൾ വെവ്വേറെ വാക്സിനുകളുടെ ഓരോ ഡോസുവീതം സ്വീകരിക്കുന്നത് പ്രതിരോധശേഷി കൂട്ടുമെന്ന് ഐസിഎംആർ പഠനം വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ അബദ്ധവശാൽ 18 പേർക്ക് വെവ്വേറെ വാക്സിനുകളുടെ രണ്ടുഡോസ് നൽകിയതിനെത്തുടർന്ന് ഇവരടക്കം 98 പേരിലാണ് ഐ.സി.എം.ആർ. പഠനം നടത്തിയിരുന്നത്.