ആലപ്പുഴ: ആശ്വാസമായി കഴിഞ്ഞ ദിവസം വേനല്‍മഴ എത്തിയെങ്കിലും കാറ്റിലും മഴയിലും പലയിടത്തും വന്‍ നാശനഷ്ടങ്ങളാണുണ്ടായത്. കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും തകഴി പഞ്ചായത്തിലെ സുപ്രഭാലയത്തില്‍ അഡ്വ. സുപ്രമോദിന്റെ പശു ഫാം നിലംപൊത്തി. ഫാമില്‍ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കള്‍ക്ക് സാരമായി പരിക്കേറ്റു. മൂന്ന് പശുക്കളുടെ നില അതീവ ഗുരുതരമാണ്. ചുഴറ്റി അടിച്ച കാറ്റില്‍ ഫാം പൂര്‍ണ്ണമായും താഴേക്ക് വീഴുകയാണ് ഉണ്ടായത്. തത്സമയം ഫാമില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തമിഴ്നാട് സ്വദേശി സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം പാലക്കാട് കോങ്ങാട് കാറ്റിലും മഴയിലും കോങ്ങാട് പഞ്ചായത്തിലെ ഉൾനാടൻ പ്രദേശങ്ങളിൽ വൻ കൃഷി നാശം. മണിക്കശ്ശേരി പ്രദേശത്തെ ഒരു ഡസനിലധികം കർഷകരുടെ ആയിരത്തിലധികം കുലച്ച വാഴകൾ നിലംപൊത്തി. മണിക്കശ്ശേരി സ്വദേശികളായ കണ്ണനുണ്ണി, ചേരി പുറത്ത് ലക്ഷ്മൺ കുമാർ, പ്രകാശൻ, വേലായുധൻ എന്നിവരുടെ 80 മുതൽ 100 വരെ വാഴകളും നശിച്ചവയിൽ ഉൾപ്പെടും.





























