കൊച്ചി : തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് കാരണം പിണറായി വിജയനാണെന്ന് സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷവിമർശനം. മുഖ്യമന്ത്രിയുടേത് ലാളിത്യമില്ലാത്ത പെരുമാറ്റമാണെന്നും, അദ്ദേഹം ഒരു രാജാവിനെപ്പോലെയാണ് പെരുമാറുന്നതെന്നും യോഗത്തിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് രീതികൾക്ക് വിരുദ്ധമായ ഇത്തരം പെരുമാറ്റങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകാൻ കാരണമായതായി വിമർശനമുയർന്നു. ജനങ്ങൾ തള്ളിക്കളഞ്ഞ ഒരു നേതാവ് വീണ്ടും നേതൃസ്ഥാനത്തേക്ക് വരുന്നത് ശരിയായ നടപടിയല്ലെന്നും, പുതിയ ആരെങ്കിലും ആ സ്ഥാനത്തേക്ക് വരേണ്ടതായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
ഇടതുമുന്നണിയിൽ സിപിഐക്ക് ലഭിക്കേണ്ട പ്രാധാന്യവും ശക്തിയും പൂർണ്ണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. പാർട്ടിയുടെ പ്രസക്തിയെ തന്നെ ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിൽ നേരിട്ട കനത്ത പരാജയവും യോഗം ചർച്ച ചെയ്തു. മൂവാറ്റുപുഴയിലും പറവൂരിലും നേരിട്ട വലിയ തോൽവികൾ ഗൗരവകരമാണ്. മൂവാറ്റുപുഴയിൽ സ്ഥാനാർത്ഥി ഒരു മന്ത്രിയുടെ ബന്ധുവാണെന്ന തരത്തിൽ വന്ന പ്രചാരണങ്ങൾ തിരിച്ചടിയായെന്ന് എക്സിക്യൂട്ടീവ് നിരീക്ഷിച്ചു.






























