റാന്നി : ചെറുകോൽപ്പുഴ-റാന്നി റോഡ് നിര്‍മ്മാണത്തിലെ അനിശ്ചിതത്വം ഒഴിവാക്കി എത്രയും വേഗം പുനരുദ്ധാരണം നടത്തണമെന്ന് സി.പി.ഐ അയിരൂര്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശബരിമല അനുബന്ധ റോഡുകളിൽ ഉള്‍പ്പെട്ട 17 റോഡുകളിൽ ഒന്നാണ് ചെറുകോൽപ്പുഴ-റാന്നി പാത. രണ്ടു വർഷം മുൻപ് സീസൺ കാലത്തിന് മുൻപ് റോഡ് ഉടൻ പണിയണമെന്ന് കോടതി നിർദ്ദേശമടക്കമുള്ള റോഡാണിത്. ശബരിമല തീര്‍ത്ഥാടന കാലത്ത് രണ്ടു ദിവസത്തോളം തിരുവാഭരണ ഘോഷയാത്രകടന്നു പോകുന്നതും ആയിരക്കണക്കിന് അയ്യപ്പൻമാർ യാത്ര ചെയ്യുന്നതുമായ റോഡാണിത്.
എരുമേലിയിൽ നിന്നും പന്തളം, ചെങ്ങന്നൂർ, തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പവഴിയുമാണ് ഇത്. പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രി, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാരാമൺ, ചെറുകോൽപ്പുഴ സമ്മേളനങ്ങൾ തുടങ്ങി നിരവധി പരിപാടികളില്‍ ബന്ധപ്പെട്ട റോഡാണിത്. അപകടകരമായ വളവുകള്‍ ഒഴിവാക്കി നാട്ടുകാര്‍ സൗജന്യമായി വിട്ടു നല്‍കിയ സ്ഥലം ഉപയോഗിച്ച് ഏഴു മീറ്റര്‍ വീതിയില്‍ ടാറിംങ് ഉള്‍പ്പെടെ ഒമ്പതു മീറ്റര്‍ വീതിയില്‍ റോഡ് പുനരുദ്ധരിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി കെ സതീശ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൗണ്‍സിലംഗം അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി,കെ.എ തന്‍സീര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറിയായി ശിവന്‍കുട്ടി നായരേയും അസി.സെക്രട്ടറിയായി കെ.എം സുബാഷിനേയും തിരഞ്ഞെടുത്തു.