റാന്നി: ജനാധിപത്യ രാജ്യത്തെ സര്‍ക്കാര്‍ സംവിധാനങ്ങളെ കാവി പുതപ്പിക്കാനുള്ള സംഘപരിവാറിന്‍റെ രാഷ്ട്രീയം നമ്മള്‍ തിരിച്ചറിയണമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.കെ ശശിധരന്‍ പറഞ്ഞു. സി.പി.ഐ റാന്നി മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായ പൊതുസമ്മേളനം വടശേരിക്കരയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളുണ്ടാകുമ്പോള്‍ വിദേശ സഹായം സ്വീകരിക്കുന്നത് നാണക്കേടാണെന്ന് പറഞ്ഞ് കേരളത്തെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് സഹായം സ്വീകരിക്കാന്‍ അനുമതി കൊടുത്തത് വിചിത്ര നടപടിയാണ്. എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ കാണേണ്ട കേന്ദ്ര സര്‍ക്കാര്‍
കേരളത്തോടു കാട്ടുന്ന വിവേചനം അംഗീകരിക്കാനാകില്ല. ബിജെപിയുടെ കേരളത്തോടുള്ള നഗ്നമായ വിവേചനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
കേന്ദ്രസർക്കാർ അവരുടെ രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടി കേരളത്തെ ശിക്ഷിക്കുകയാണെന്നും ഇത് പ്രതികാര മനോഭാവത്തില്‍ കുറഞ്ഞ മറ്റൊന്നുമല്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വിഴിഞ്ഞം വിജിഎഫ് വായ്പയുടെ കാര്യത്തിലും ചൂരല്‍മല ദുരന്തത്തിലെ കേന്ദ്ര സഹായത്തിന്റെ കാര്യത്തിലും പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാഗത സംഘം ചെയര്‍മാന്‍ സന്തോഷ് കെ. ചാണ്ടി അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ. ജി രതീഷ് കുമാര്‍, മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, എ.ഐ.എസ്.എഫ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. ആദര്‍ശ് തുളസീധരന്‍, സി.പി.ഐ ജില്ലാ കൗണ്‍സിലംഗങ്ങളായ ടി.ജെ ബാബുരാജ്, ലിസി ദിവാന്‍, എം.വി പ്രസന്നകുമാര്‍, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ സജിമോന്‍ കടയനിക്കാട്, വി.ടി ലാലച്ചന്‍, ആര്‍ നന്ദകുമാര്‍, വടശേരിക്കര ലോക്കല്‍ സെക്രട്ടറി ജോയി വള്ളിക്കാല എന്നിവര്‍ പ്രസംഗിച്ചു.





























