കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയിൽ നിന്നും സിപിഐഎം ഒന്നും പഠിച്ചിട്ടില്ലെന്ന് പയ്യന്നൂര്‍ എംഎല്‍എയും മുൻ സിപിഐഎം നേതാവുമായ വി കുഞ്ഞികൃഷ്ണന്‍. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ധനരാജ് രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് ടി ഐ മധുസൂദനനെ മാറ്റിനിര്‍ത്താത്ത പാർട്ടി നടപടിക്കെതിരെയായിരുന്നു കുഞ്ഞികൃഷ്ണന്റെ വിമർശനം. സാധാരണ രീതിയില്‍ രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് മധുസൂദനനെ മാറ്റേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധനരാജ് രക്തസാക്ഷി ദിനാചരണ സംഘാടകസമിതിയുടെ ഭാരവാഹിയാണ് ടി ഐ മധുസൂദനന്‍. പയ്യന്നൂരിലെ നേതൃത്വം ഇപ്പോഴും ടി ഐ മധുസൂദനനാണ്. രക്തസാക്ഷി അനുസ്മരണത്തില്‍ നിന്ന് മധുസൂദനനെ മാറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പാര്‍ട്ടി നേതൃത്വം അക്കാര്യം കാര്യമായി ചിന്തിക്കേണ്ടതാണെന്നും കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
സിപിഎം നേതൃത്വമാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം വി ജയരാജനും എം വി ഗോവിന്ദനും പരസ്പരം തിരുത്തുകയാണ്. താൻ ഇപ്പോഴും സ്വതന്ത്രൻ തന്നെയെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തന്നെ യുഡിഎഫ് പിന്തുണച്ചെന്ന് മാത്രമേയുള്ളു, ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറിയില്‍ പാര്‍ട്ടി നടപടി എടുക്കാത്തതാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് നയിച്ചത്. വിഷയത്തിൽ പാർട്ടി ഉചിതമായ നടപടി എടുത്തിരുന്നെങ്കിൽ ഒരുപക്ഷെ താൻ സ്ഥാനാര്‍ത്ഥിയാവുമായിരുന്നില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ മേല്‍ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിക്കാനാണ് സിപിഐഎം ശ്രമിച്ചത്. വ്യക്തികളെ ചൂണ്ടി ചര്‍ച്ചയും തിരുത്തലുകളും നടക്കുന്നില്ല. ചെയ്തവര്‍ തന്നെ കീഴെ വിശദീകരിക്കുന്നതാണ് രീതിയെന്നും കുഞ്ഞികൃഷ്ണന്‍ വിമർശിച്ചു.






























