നാഗ്പൂർ : സൗന്ദര്യം വർദ്ധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകൾ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലൂടെയും വാങ്ങിയ ‘ഗോറി ബ്യൂട്ടി ക്രീം’ ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിച്ച 18 സ്ത്രീകൾക്കാണ് ഗുരുതര വൃക്കരോഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ആരോഗ്യവിദഗ്ധരും അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉപയോഗിച്ച ക്രീമുകളിൽ അപകടകരമായ രാസവസ്തുക്കളോ ഉയർന്ന അളവിൽ വിഷാംശങ്ങളോ ഉണ്ടായിരിക്കാമെന്നാണ് പ്രാഥമിക സംശയം. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ് ഇത്രയും സ്ത്രീകൾ സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര ഭക്ഷ്യ-മരുന്ന് ഭരണവിഭാഗം നടത്തിയ പരിശോധനയിൽ ഈ ക്രീമുകളിൽ അനുവദനീയമായതിലും വളരെ ഉയർന്ന തോതിൽ മെർക്കുറി, ലെഡ് തുടങ്ങിയ വിഷാംശങ്ങളുള്ള ഘനലോഹങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ചർമത്തിന്റെ നിറം വർധിപ്പിക്കുന്നതിനായി മെലാനിൻ ഉൽപ്പാദനം തടയുകയാണ് ഇത്തരം ക്രീമുകൾ ചെയ്യുന്നത്. എന്നാൽ ഇവയിലെ ഉയർന്ന മെർക്കുറിയുടെ സാന്നിധ്യം ചർമത്തിലൂടെ ശരീരത്തിൽ പ്രവേശിക്കുകയും രക്തത്തിൽ കലർന്ന് നേരിട്ട് വൃക്കകളെ ബാധിക്കുകയും ചെയ്യുന്നു. ഗോറി ബ്യൂട്ടി ക്രീമിന് പുറമെ ‘ഫെയ്സ് ഫ്രഷ് ഗോൾഡ്’, ‘ഗോൾഡൻ സ്റ്റാർ ബ്യൂട്ടി ക്രീം’ തുടങ്ങിയവയിലും അപകടകരമായ രാസവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്.





























