തിരുവനന്തപുരം : മന്ത്രിമാർക്കെതിരായ സിപിഐഎം സംസ്ഥാന സമിതി വിമർശനത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികളുമായി സിപിഐഎം. സർക്കാരിൻ്റെ പ്രതിച്ഛായയും മന്ത്രിമാരുടെ ഓഫീസിൻ്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും യോഗം വിളിക്കും. ഓഫിസ് പ്രവർത്തനത്തിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെരുമാറ്റം മന്ത്രിമാരുടെ പ്രവർത്തനത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് യോഗം വിളിക്കുന്നത്. 21 മന്ത്രിമാരിൽ 17 പേരും പുതുമുഖങ്ങളാണ്. മുഖ്യമന്ത്രി ഒഴിച്ചുള്ള സിപിഐഎം മന്ത്രിമാരും സിപിഐയുടെ നാലു മന്ത്രിമാരും കന്നിക്കാർ. ഭരണ രംഗത്തെ പരിചയക്കുറവ് മറികടക്കാനായി പുതിയ മന്ത്രിമാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഫലപ്രാപ്തിയിൽ സംശയമുണ്ട്. മന്ത്രിമാർ അവരുടെ വകുപ്പുകളിൽ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ട്. പൊതു രാഷ്ട്രീയ വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നതും മന്ത്രിമാരുടെ കടമകളിൽ പെടും. എന്നാൽ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് മന്ത്രിമാർ എത്തുന്നില്ലെന്ന വിലയിരുത്തലാണ് സിപിഐഎം നടപടി.