തിരുവനന്തപുരം: പുതിയ മദ്യനയത്തിന്റെ ഊരാക്കുടുക്കിലാണ് സി.പി.എമ്മും സർക്കാരും. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വികസനത്തിനും വ്യവസായ,ഐ.ടി പാർക്കുകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും മദ്യനയത്തിൽ ഇളവുകൾ അനിവാര്യമെന്ന നിലപാടാണ് പാർട്ടിക്ക്. പക്ഷേ, മദ്യനയം തീരുമാനിക്കുംമുമ്പേ വിവാദം ആളിപ്പടർന്നു. ഈ സാഹചര്യത്തിൽ മനക്കോട്ടയിലെഴുതിയ ഇളവുകൾ എങ്ങനെ പ്രഖ്യാപിക്കും?ബാർ ഹോട്ടൽ ഉടമകളോട് കോഴ വാങ്ങിയിട്ടാണെന്ന ആരോപണം ഉയരില്ലേ? തുപ്പാനും വിഴുങ്ങാനും വയ്യാത്ത അവസ്ഥയാണ് പാർട്ടിക്കും സർക്കാരിനും.എല്ലാ മാസവും ഒന്നാം തിയതി മദ്യശാലകൾ അടച്ചിടുന്ന ഡ്രൈ ഡേ സമ്പ്രദായം ഒഴിവാക്കണമെന്നും ബാറുകളുടെ പ്രവർത്തനസമയം കൂട്ടണമെന്നുമുള്ള ബാറുടമകളുടെ ആവശ്യത്തിൽ സി.പി.എമ്മിലോ മുന്നണിയിലോ ചർച്ച നടന്നിട്ടില്ല.
പക്ഷേ, ഈ ഇളവുകൾ സർക്കാരിൽ നിന്ന് ലഭിക്കാനെന്ന പേരിൽ ഇടുക്കി ജില്ലയിലെ ഓരോ ബാർ ഹോട്ടൽ ഉടമയോടും രണ്ടര ലക്ഷം രൂപ വീതം ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ഫെഡറേഷൻ ഒഫ് കേരള ബാർ അസോസിയേഷൻ സംസ്ഥാന നേതാവ് അനിമോന്റേതാണ് സന്ദേശം. ഇതിനു പിന്നിൽ വൻ കോഴ ഇടപാടുണ്ടെന്നാണ് ആരോപണം. പുതിയ മദ്യനയത്തിന്റെ പ്രാരംഭ ചർച്ച പോലും നടന്നിട്ടില്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും എക്സൈസ് മന്ത്രി എം.ബി.രാജേഷിന്റെയും മന്ത്രി റിയാസ് പറഞ്ഞിട്ടല്ല യോഗം വിളിച്ചതെന്ന ടൂറിസം ഡയറക്ടറുടെയും വാദം പ്രതിപക്ഷം മുഖവിലയ്ക്കെടുക്കുന്നില്ല.





























