തിരുവനന്തപുരം : പാർട്ടി അറിഞ്ഞാണ് അനുപമയുടെ കുട്ടിയെ ദത്ത് നൽകിയതെന്ന ആരോപണം തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. അനുപമയ്ക്ക് കുട്ടിയെ കണ്ടെത്താൻ പാർട്ടി പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള തെറ്റിനെയും സി.പി.എം ന്യായീകരിക്കുകയോ പിൻതാങ്ങുകയും ചെയ്യില്ലെന്നും വിജയരാഘവൻ പറഞ്ഞു. വിഷയം നിയമപരമായി പരിഹരിക്കേണ്ടതാണെന്നും പാർട്ടി ഇടപെടേണ്ടതല്ലെന്നും പാർട്ടി സെക്രട്ടറി ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അനുപമയ്ക്ക് പാർട്ടി പിന്തുണ നൽകുമെന്നും വിജയരാഘവൻ അറിയിച്ചു.
അതേസമയം തനിക്ക് അനുപമയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് സി.പി.എം നേതാവ് പി.കെ ശ്രീമതി പറഞ്ഞു. ബൃന്ദ കാരാട്ടാണ് തന്നോട് ഇക്കാര്യം പറഞ്ഞത്. അനുപമയ്ക്കൊപ്പമാണ് പാർട്ടിയും സർക്കാരുമെന്നും പി.കെ ശ്രീമതി അറിയിച്ചു. പി.കെ ശ്രീമതിയോട് സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ നടപടിയെടുക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞതായി അനുപമ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
സി.പി.എം നേതാവായ പിതാവിന്റെ രാഷ്ട്രീയ സ്വാധീനത്താൽ കേസ് അന്വേഷണം തടസപ്പെടുത്തുന്നുവെന്നും അനുപമ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 19 നാണ് അനുപമ പ്രസവിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം കുഞ്ഞിനെ പിതാവ് എടുത്തുകൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി. അതിനിടെ കഴിഞ്ഞ ഓഗസ്റ്റിൽ ശിശുക്ഷേമ സമിതി ആന്ധ്രാ ദമ്പതികൾക്ക് നൽകിയ കുഞ്ഞ് അനുപമയുടെതാണെന്ന സംശയം ബലപ്പെടുകയാണ്. അതേകുട്ടിതന്നെയാണെങ്കിൽ ഗുരുതരമായ പിഴവ് ശിശുക്ഷേമ സമിതിക്കുണ്ടായെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ.