ഡല്‍ഹി : സി.പി.എം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് ഏപ്രില്‍ 6 ന് കണ്ണൂരില്‍ തുടക്കമാവും. 10 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളനങ്ങളില്‍ എല്ലാം യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ സി.പി.എം ശ്രദ്ധിച്ചിട്ടുണ്ട്. കേരളത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടെ വിപ്ലവകരമായ മാറ്റമാണ് സി.പി.എം വരുത്തിയിരിക്കുന്നത്. മുന്‍പു നടന്ന സമ്മേളനത്തില്‍ പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവരാണ് ചെറുപ്പത്തെ പ്രതിനിധീകരിച്ചതെങ്കില്‍ ഇത്തവണ പുതുതായി നാല് പേരെ കൂടിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി പുത്തലത്ത് ദിനേശന്‍, ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസ്, ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, എസ്.എഫ്.ഐ മുന്‍ അദ്ധ്യക്ഷന്‍ പി.കെ ബിജു എന്നിവരാണ് പുതുതായി സെക്രട്ടറിയേറ്റില്‍ എത്തിയ ചെറുപ്പക്കാര്‍. ഇതോടെ 17 അംഗ സെക്രട്ടറിയേറ്റിലെ 6 പേരും ചെറുപ്പക്കാരാണ് എന്നതും ശ്രദ്ധേയമാണ്. സംസ്ഥാന കമ്മറ്റിയില്‍ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍മാരായ വി.പി സാനു, എ എ റഹീം, യുവജന കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ അദ്ധ്യക്ഷ ചിന്ത ജെറോം തുടങ്ങി 16 പേരും പുതുമുഖങ്ങളാണ്. 88 അംഗ കമ്മിറ്റിയില്‍ 13 വനിതകള്‍ ഉണ്ട് എന്നതും ശ്രദ്ധേയമാണ്.
സംസ്ഥാന കമ്മിറ്റിയിലെ സീനിയറായ പല നേതാക്കളെയും മാറ്റി നിര്‍ത്തിയാണ് ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റില്‍ യുവാക്കള്‍ക്ക് അവസരം നല്‍കിയിരിക്കുന്നതെങ്കിലും ആ തീരുമാനവും ഐക്യകണ്ഠേന ആയിരുന്നു. ഇതാകട്ടെ സി.പി.എമ്മിന്റെ അച്ചടക്കവും കെട്ടുറപ്പും പ്രകടമാക്കുന്നതുമാണ്. കണ്ണൂരില്‍ നിന്നുള്ള സീനിയര്‍ നേതാവായ പി.ജയരാജന്‍ സെക്രട്ടറിയേറ്റില്‍ എത്താതിരുന്നതില്‍ സി.പി.എം അണികള്‍ക്കിടയില്‍ നിരാശയുണ്ടെങ്കിലും ജയരാജന്റെ പ്രതികരണത്തോടെ ഇതു സംബന്ധമായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ഇപ്പോള്‍ അവസാനമായിട്ടുണ്ട്.
കണ്ണൂരില്‍ നിന്നും നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പി.ബി അംഗങ്ങളും എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ഇ.പി ജയരാജന്‍, ശൈലജ ടീച്ചര്‍, ശ്രീമതി ടീച്ചര്‍ തുടങ്ങിയവര്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളുമാണ്. അതു കൊണ്ടു തന്നെയാണ് പുതിയ ഒരാളെകൂടി സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാതിരുന്നത് എന്നാണ് അറിയുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിഗണിക്കപ്പെടാന്‍ യോഗ്യരായ ഒരു പിടി യുവനേതാക്കളാണ് സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ നിലവിലുള്ളത്. ഇവരെല്ലാം തന്നെ എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ സംഘടനകളുടെ തലപ്പത്ത് പ്രവര്‍ത്തിച്ച് ക്രൂരമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയവരാണ്.
മുന്‍ എം.പികൂടിയായ കെ.കെ രാഗേഷ്, ടി.വി രാജേഷ്, എ.എന്‍ ഷംസീര്‍, വി ശിവദാസന്‍ എന്നിവര്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള യുവ നേതാക്കളാണ്. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഇപ്പോഴത്തെ സ്പീക്കര്‍ എം.ബി രാജേഷ്, എ പ്രദീപ് കുമാര്‍, യു.പി. ജോസഫ്.എന്നിവരും തീര്‍ച്ചയായും സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്താന്‍ യോഗ്യരായ രാഷ്ട്രീയത്തിലെ ചെറുപ്പമാണ്.
ഈ പാര്‍ട്ടി കോണ്‍ഗ്രസ്സ് അല്ലാത്തതിനാലും ഭാരവാഹികളെ കുത്തി നിറയ്ക്കുന്നത് കമ്യൂണിസ്റ്റു പാര്‍ട്ടികളുടെ രീതി അല്ലാത്തതിനാലും ആണ്. ഇവര്‍ക്ക് ഇത്തവണ സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാന്‍ കഴിയാതിരുന്നത്. പുതുതായി സെക്രട്ടറിയേറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടവരേക്കാള്‍ സീനിയോററ്റിയും പ്രവര്‍ത്തന പരിചയവുമുള്ള നേതാക്കളാണ് ഇവരെല്ലാം. സംസ്ഥാന സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുക്കുമ്പോള്‍ സി.പി.എം പല ‘ഘടകങ്ങളും’ പരിഗണിക്കാറുണ്ട്. അതു കൊണ്ടു മാത്രമാണ് സീനിയറായ പലരും പരിഗണിക്കപ്പെടാതെ പോയിരിക്കുന്നത്. ഇക്കാര്യത്തില്‍ വിഷമം ഉണ്ടെങ്കിലും പാര്‍ട്ടിക്കു വേണ്ടി അതെല്ലാം ഉള്ളില്‍ ഒതുക്കുകയാണ് നേതാക്കളും അണികളും ചെയ്യുന്നത്.
എന്നാല്‍ പി. ജയരാജന്റെ കാര്യത്തില്‍ മാത്രമാണ് പരസ്യപ്രതികരണം അണികളില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിലും കൃത്യമായി ഇടപെട്ട് ജയരാജന്‍ തന്നെ എതിര്‍പ്പിന്റെ മുനയൊടിച്ചിട്ടുണ്ട്. ‘പൊതുപ്രവര്‍ത്തകന് പദവിയല്ല നിലപാടാണ് പ്രധാനമെന്ന’ ജയരാജന്റെ നിലപാടു തന്നെയാണ്, പരിഗണിക്കപ്പെടാതിരുന്ന യുവ നേതാക്കള്‍ക്കും ഇപ്പോള്‍ പറയാനുള്ളത്. പാര്‍ട്ടിയാണ് പ്രധാനം എന്നു ഇവരെല്ലാം ഒറ്റക്കെട്ടായി പറയുമ്പോള്‍ ഉയരുന്നത് ചെങ്കൊടിയുടെ മഹിമ കൂടിയാണ്. മറ്റേതെങ്കിലും പാര്‍ട്ടിയിലാണ് ഇത്തരം ഒരു സ്ഥിതിവിശേഷമെങ്കില്‍ വന്‍ പൊട്ടിത്തെറിയും പിളര്‍പ്പും തന്നെ സംഭവിക്കുമായിരുന്നു. ഇക്കാര്യം രാഷ്ട്രീയ നിരീക്ഷകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.
സി.പി.എം സംസ്ഥാന കമ്മറ്റിയില്‍ ഇടംപിടിക്കാതിരുന്ന അഖിലേന്ത്യാ കിസാന്‍സഭ നേതാവ് പി.കൃഷ്ണപ്രസാദിനെ, സി.പി.എം കേന്ദ്ര നേതൃത്വം ഇടപെട്ട് കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഉത്തരേന്ത്യയിലെ നിരവധി കര്‍ഷക സമരങ്ങളില്‍ പ്രത്യേകിച്ച് അടുത്തിടെ നടന്ന ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ഉള്‍പ്പെടെ ശക്തമായി നേതൃത്വം നല്‍കി. പോലീസ് മര്‍ദ്ദനം ഏറ്റുവാങ്ങിയ നേതാവാണ് കൃഷ്ണപ്രസാദ്. അദ്ദേഹം എസ്.എഫ്.ഐയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ കൂടിയാണ്. ദേശീയ തലത്തില്‍ കൃഷ്ണപ്രസാദിനെ ഉപയോഗപ്പെടുത്തണമെന്ന അഭിപ്രായമാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിനും ഉള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഇതു സംബന്ധമായ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് ലഭിക്കുന്ന വിവരം.
ഇതോടൊപ്പം സി.പി.എം കേന്ദ്ര കമ്മറ്റിയിലും വ്യാപക അഴിച്ചുപണിയുണ്ടാകും. പ്രായ പരിധിയില്‍ തട്ടി പലരും തെറിക്കും. ബംഗാള്‍, ത്രിപുര, കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും പുതുമുഖങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ എത്തുമെന്നാണ് കേന്ദ്ര നേതൃത്വവും നല്‍കുന്ന സൂചന. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായ പരിഗണന യുവ നേതാക്കള്‍ക്കും ഇത്തവണ ലഭിച്ചേക്കും. ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ 95 അംഗ കേന്ദ്ര കമ്മിറ്റിയെയും 17 അംഗ പൊളിറ്റ് ബ്യൂറോയും ആണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. കഴിഞ്ഞ തവണ 19 പുതുമുഖങ്ങള്‍ ആണ് കേന്ദ്ര കമ്മിറ്റിയില്‍ എത്തിയതെങ്കില്‍ ഇത്തവണ എണ്ണം വര്‍ദ്ധിച്ചേക്കും.
കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങളിലും പുതുമുഖങ്ങള്‍ക്ക് സാധ്യതയുണ്ട്. മന്ത്രിമാരായ പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍ , മുഹമ്മദ് റിയാസ് എന്നിവര്‍ കേന്ദ്ര കമ്മറ്റിയില്‍ ഇടംപിടിക്കാനാണ് സാധ്യത. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായ പി.രാജീവ് രാജ്യസഭ അംഗം എന്ന നിലയിലും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നേതാവാണ്. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ അദ്ധ്യക്ഷനായ കെ.എന്‍ ബാലഗോപാലകട്ടെ മികച്ച സംഘാടകന്‍ കൂടിയാണ്. മന്ത്രി എന്ന നിലയിലെ മികച്ച പ്രകടനവും ന്യൂനപക്ഷ പ്രാധിനിത്യവും റിയാസിന്റെ സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റെ എന്ന നിലയിലും ശക്തമായ പ്രവര്‍ത്തനമാണ് റിയാസ് കാഴ്ചവച്ചിരുന്നത്. പോളിറ്റ് ബ്യൂറോയിലേക്ക് കേരളത്തില്‍ നിന്നും പുതുതായി പരിഗണന വന്നാല്‍ എ വിജയരാഘവന്‍, കെ രാധാകൃഷ്ണന്‍, ഇ പി ജയരാജന്‍, ശൈലജ ടീച്ചര്‍
































