തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയും സംഘടനാപരമായ പോരായ്മകളും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായി നേതൃയോഗങ്ങൾ വിളിച്ച് സിപിഎം. കോഴിക്കോട്ട് സെപ്റ്റംബർ 13 മുതൽ 15 വരെയാണ് വിശാല സംസ്ഥാന സമിതി യോഗം ചേരുന്നത്. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതിനായുള്ള കരട് റിപ്പോർട്ട് തയാറാക്കും. തുടർന്ന് സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി കരട് റിപ്പോർട്ടിന് അന്തിമ അംഗീകാരം നൽകും. നേരത്തെ സംസ്ഥാന കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പ്രവർത്തന ശൈലിയിലെ പിഴവുകളും ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റി വലിയ തിരുത്തലുകൾ വരുത്തിയിരുന്നു.
ഈ വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തിരുത്തൽ രൂപരേഖ തയാറാക്കുന്നത്. വർഗ-ബഹുജന സംഘടനകളുടെയും പാർട്ടിയുടെയും പ്രവർത്തന ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ റിപ്പോർട്ടിൽ പ്രധാന വിഷയമാകും. ഇതിന് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നേരിയ അഴിച്ചുപണിക്കും സാധ്യതയുണ്ട്. പാർട്ടി പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിനായി പ്രധാന നേതാക്കളെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാൻ ആലോചനയുണ്ട്. പി. രാജീവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. എം.പി രാജേഷിനെ പോലുള്ള നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.






























