തിരുവനന്തപുരം : സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം സിപിഎം അവസാനിപ്പിക്കുന്നു. വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാൻ ശ്രമിച്ച കാര്യത്തിൽ ജയരാജനു പങ്കില്ലെന്നു പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തി. മൂന്നംഗ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് ജില്ലാ സെക്രട്ടറിയറ്റ് വിശദമായി ചർച്ച ചെയ്തു.
എ.എൻ.ഷംസീർ, എൻ.ചന്ദ്രൻ, ടി.ഐ.മധുസൂദനൻ എന്നിവരായിരുന്നു കമ്മീഷൻ അംഗങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജയരാജനായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നതും പിജെ ആർമിയെന്ന ഫെയ്സ്ബുക്ക് പേജുമാണ് വിവാദങ്ങൾക്ക് കാരണമായത്. ജയരാജനെ പുകഴ്ത്തിയുളള വിപ്ലവഗാനവും പുറത്തിറക്കി. ഇക്കാര്യങ്ങൾ ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി നേരത്തേ ജയരാജനെ വിമർശിച്ചിരുന്നു.