തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കറിനോട് അനുനയത്തിന്റെ പാത വേണ്ടെന്ന് സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായിട്ടാണ് തലസ്ഥാനത്ത് ഉണ്ടായിട്ടും ഇന്നലെ രാജ്ഭവനിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടന്ന അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരുന്നത്. അറ്റ് ഹോം ബഹിഷ്‌ക്കരിച്ച മുഖ്യമന്ത്രിയുടെ നടപടിയിൽ രാജ് ഭവന്‍ അതൃപ്തി വ്യക്തമാക്കി. തലസ്ഥാനത്ത് ഉണ്ടായിട്ടും മുഖ്യമന്ത്രി എത്താതിരുന്നത് ശരിയായില്ലെന്നാണ് രാജ്ഭവന്റെ നിലപാട്. രാജ്ഭവൻ രാഷ്ട്രീയം കളിക്കുമ്പോൾ ചടങ്ങുകൾക്ക് പ്രസക്തിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.
സ്ഥിരം വിസിമാരെ നിയമിക്കുന്നത് അടക്കമുള്ള കാര്യങ്ങളിൽ ചർച്ച വേണമെന്ന ആവശ്യം മുന്നോട്ട് വെച്ചിട്ടും ഇതുവരെ ഗവർണർ അനുകൂല നിലപാട് സ്വീകരിക്കാത്തതിലും സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്ന സമയത്തെ തെരുവ് യുദ്ധം കേരളം കണ്ടതാണ്. പുതിയ ഗവർണർ വന്നപ്പോൾ പഴയ രീതിയിൽ മാറ്റം ഉണ്ടാകുമെന്ന് സർക്കാരും പ്രതീക്ഷിച്ചു. എന്നാൽ പ്രതീക്ഷിച്ചതൊന്നുമല്ല നടന്നത്. ഭാരതാംബ വിവാദം, സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് താൽക്കാലിക വിസിമാരെ നിയമിക്കാതിരിക്കുന്നത്, സ്ഥിരം വിസിമാരുടെ നിയമനം നടത്താനുള്ള ഇടപെടലുകൾ നടത്താത്തത് അടക്കം സർക്കാരും രാജേന്ദ്ര അർലേക്കറും തമ്മിൽ പ്രശ്നങ്ങൾ നിരവധിയാണ്.






























