കണ്ണൂർ: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നതെന്നും ജയിലിലുള്ളത് പാവങ്ങളാണെന്നുമായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. ജയിലിലെ തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ എന്തിനാണ് എതിർക്കുന്നത്. അത് പാവങ്ങളല്ലെ. പല സാഹചര്യങ്ങളാൽ കുറ്റവാളികളായിപ്പോയി. ആ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടക്കുകയാണ്. അവർക്ക് വേതനം വർധിപ്പിച്ച് കൊടുത്തതിനെ എന്തിനാണ് എതിർക്കുന്നത്. അതിനെ എതിർക്കുന്നത് തെറ്റായ നിലപാടാണ്’ ഇ പി ജയരാജൻ പറഞ്ഞു.
ജയിലിൽ അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ ഈ കൂലി അവർക്ക് ഉപകാരപ്പെടും. വേതന വർധന കാലോചിതമായ പരിഷ്‌കരണമാണ്. അതിനെ എന്തിനാണ് വിമർശിക്കുന്നത്. എന്തിനാണ് ഈ ദ്രോഹം ചെയ്യുന്നത്. കൊലക്കുറ്റം ചെയ്തവരും ക്രിമിനലുകളുമാകാം, എങ്കിലും ജീവപര്യന്തം അവർ ആ ജയിലിൽ അല്ലെ. പണിയെടുത്ത് കിട്ടുന്ന കൂലി കുറച്ച് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച് ബാക്കി വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കും. ഇങ്ങനെയുള്ള ആനുകൂല്യത്തെ എന്തിനാണ് എതിർക്കുന്നത് ഇ പി ജയരാജൻ പറഞ്ഞു. തൊഴിലുറപ്പ് മേഖലയിൽ വേതനം വർധിപ്പിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അത് കേന്ദ്രത്തോട് പറയാതെ ഇവിടെ ജയിലിൽ കിടക്കുന്നവർക്ക് ചില്ലറ പൈസ വർധിപ്പിച്ചതിനെ കുറിച്ച് പറയുകയാണ്. തൊഴിലുറപ്പുകാരുടെയും ആശമാരുടെയും വേതനം വർധിപ്പിക്കാനാണ് പറയേണ്ടത്. അത് കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.





























