പത്തനംതിട്ട : വ്യാജ മദ്യം പിടികൂടാൻ എത്തിയ എക്‌സൈസുകാരെ തടഞ്ഞ് സിപിഎം പ്രാദേശിക നേതാക്കൾ. പത്തനംതിട്ട ചിറ്റാറിലെ സീതത്തോട് ഗുരുനാഥൻ മണ്ണിലാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ മദ്യവുമായി മടങ്ങാൻ തുടങ്ങിയ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. വ്യാജ മദ്യം പിടികൂടിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ന് രാവിലെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. ഇവിടെ നിന്നും ആയിരം ലിറ്റർ കോട ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയായിരുന്നു. ഇതിന് പുറമേ ഗുരുനാഥൻ മണ്ണ് സ്വദേശി ഗോപിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ഇതുമായി വാഹനത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ സിപിഎം നേതാക്കൾ തടയുകയായിരുന്നു. മുമ്പും ഈ മേഖലയിൽ നിന്ന് വ്യാജ ചാരായം പിടിച്ചെടുത്തിരുന്നു. അന്ന് സിപിഎം നേതാക്കളെ ആക്രമിച്ചിരുന്നു.
വ്യാജവാറ്റ് സജീവമായ സ്ഥലമാണ് സീതത്തോട് ഗുരുനാഥൻമണ്ണും. വനപ്രദേശമായതും മലയോര മേഖലയായതുമാണ് വാറ്റുകാരെ തുണയ്ക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ഗുണ്ടകളുടെ ആക്രമണവും ഉള്ളതിനാല്‍ പോലീസ് കാര്യമായ നടപടികൾ എടുക്കുന്നില്ലന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്.





























