വടശ്ശേരിക്കര : നാറാണംമൂഴി പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ സി പി എം സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയാണ് സി പി എം ബൂത്ത് കമ്മറ്റി കയ്യാങ്കളിക്ക് വക്കിലെത്തിയത്. തട്ടുപാറ ബ്രാഞ്ച് സെക്രട്ടറിയും സി പി എം സൈബർ പോരാളിയുമായ സുഭാഷിനെ സ്ഥാനാർത്ഥിയാക്കുവാൻ മേൽ ഘടകം തീരുമാനിച്ചിരുന്നു.എന്നാൽ ചൂരക്കുഴി ബ്രാഞ്ച് അംഗവും നാറാണംമൂഴി സഹകരണ ബാങ്ക് അംഗവുമായ സുനിൽ ചെല്ലപ്പന്റെ പേര് മറ്റൊരു ലോക്കൽ കമ്മറ്റി അംഗത്തിന്റെ നേതൃത്വത്തിൽ മറ്റൊരു വിഭാഗം നിര്‍ദ്ദേശിച്ചതോടെയാണ് ബൂത്ത് കമ്മറ്റി അലങ്കോലമായത്.
സഹകരണ ബാങ്ക് ഭരണസമിതിയിൽ വിജയിച്ച സുനിൽ പാർട്ടി അനുവാദമില്ലാതെ ചുമതലകൾ വിട്ട് വിദേശത്ത് പോയതു ചൂണ്ടിക്കാട്ടിയാണ് മറുവിഭാഗം ഇതിനെ എതിർത്തത്. മത്സരിക്കുവാനായി മാത്രം രംഗത്ത് വരുന്നവരെ ഒഴിവാക്കണമെന്നും സുഭാഷിന് സ്ഥാനാർത്ഥിത്വം നൽകണമെന്നും ചുരക്കുഴി ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് സെക്രട്ടറിയുമായ വിജയൻ ആവശ്യം ഉന്നയിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ വാക്പോരായി. ബൂത്ത് സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമായ വിജയനും മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ സുഭാഷും തങ്ങൾ പാർട്ടിയുടെ തെറ്റായ തീരുമാനത്തിനെതിരെ എല്ലാ ചുമതലകളും രാജിവച്ചതായി കമ്മിറ്റിയിൽ അറിയിച്ച ശേഷം ഇറങ്ങി പോയി . ഇവരോടൊപ്പം 20 ഓളം പേരും ബൂത്ത് കമ്മിറ്റിയിൽ നിന്ന് ഇറങ്ങി പോയി.
ചില പ്രാദേശിക നേതാക്കളുടെ അധികാര മോഹമാണ് ഇതെന്നും സുനിലിനെ സ്ഥാനാർത്ഥിയാക്കി പിന്നിൽ നിന്ന് നാടകം കളിക്കുകയാണെന്നുമാണ് ഇവരുടെ ആക്ഷേപം. പാർട്ടിയിൽ നിന്ന് രാജി വെയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ ആലോചിക്കുന്നതിൽ പാർട്ടി നേതൃത്വവും ആശങ്കയിലാണ്. സുഭാഷിനെ പോലെ ജനപിന്തുണയുള്ളവരെ ഒഴിവാക്കുന്നത് സിറ്റിംഗ് വാർഡായ പതിനൊന്നാം വാർഡില്‍ പരാജയപ്പെടുവാൻ ഇടയാക്കുമോ എന്ന ആശങ്കയിലാണ് നേതൃത്വം. എന്നാൽ ചില പ്രാദേശിക നേതാക്കളുടെ പിടിവാശിക്കുള്ള മറുപടി തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ നേതൃത്വത്തിനും ബോധ്യമാകും എന്നാണ് കമ്മറ്റി ബഹിഷ്കരിച്ചവർ പറയുന്നത്. ലോക്കൽ കമ്മിറ്റിയിലേയും ഏരിയാ കമ്മറ്റിയിലേയും അംഗങ്ങളുടെ സാന്നിധ്യത്തിൽ ബൂത്ത് കമ്മറ്റിയിൽ പുറത്തായ വിഭാഗീയത പാർട്ടിക്ക് തലവേദനയായി മാറിയിരിക്കുകയാണ്.