കോട്ടയം : ഭരണത്തിന്റെ പിൻബലത്തിൽ പ്രതിപക്ഷ പാർട്ടികളിൽനിന്നു നേതാക്കളെ ആകർഷിക്കാൻ നീക്കം തുടങ്ങി കേരള കോൺഗ്രസ് (എം). കേരള കോൺഗ്രസിനെ (എം) മുൻനിർത്തി മധ്യ തിരുവിതാംകൂറിൽ യുഡിഎഫിനെ ശിഥിലമാക്കാൻ നടത്തുന്ന നീക്കത്തിനു പിന്നിലുള്ളതാകട്ടെ സിപിഎമ്മും. കോൺഗ്രസിലെയും ജോസഫ് വിഭാഗം കേരള കോൺഗ്രസിലെയും അസംതൃപ്തരായ നേതാക്കളെയാണ് നോട്ടമിടുന്നത്.
കേരള കോൺഗ്രസിന് (എം) ലഭിക്കാനിടയുള്ള ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ കണ്ണുവെച്ചാണ് പ്രതിപക്ഷത്തെ പല നേതാക്കളും പാർട്ടി മാറാൻ തയാറാകുന്നതും. മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചിട്ടുണ്ടെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസിൽനിന്നും മറ്റു കേരള കോൺഗ്രസുകളിൽനിന്നും ഏതാനും മുതിർന്ന നേതാക്കൾ ജോസ് കെ.മാണിയുമായി ചർച്ച നടത്തി.
ഇവർ കേരള കോൺഗ്രസിൽ ഡപ്യൂട്ടി ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിക്കുന്നവരാണ്. കേരള കോൺഗ്രസിലെ മൂന്നു ജില്ലാ പ്രസിഡന്റുമാരും പാർട്ടി മാറാൻ തയ്യാറാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ നേതാവും ചർച്ച നടത്തുന്നുണ്ട്. പാർട്ടി മാറുന്നവർക്കു ലഭിക്കുന്ന സ്ഥാനങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ തർക്കം. പാർട്ടി മാറി വരുന്നവരെ സ്വീകരിക്കുന്നതിൽ കേരള കോൺഗ്രസിലെ (എം) രണ്ടാം നിര നേതാക്കൾക്ക് എതിർപ്പുണ്ട്.
പി.സി.ചാക്കോ എൻസിപി സംസ്ഥാന അധ്യക്ഷനായതോടെ കോൺഗ്രസിൽനിന്ന് ഒരു വിഭാഗം നേതാക്കൾ എൻസിപിയിലേക്കു മാറുന്നുണ്ട്. ഇങ്ങനെ മാറുന്നവരിൽ ഒരു വിഭാഗം നേതാക്കളെ കേരള കോൺഗ്രസിൽ (എം) ചേർക്കാനും ആലോചനയുണ്ട്. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റിയിൽ മറ്റു പാർട്ടികളിൽനിന്നു വരുന്നവരുമായി ചർച്ച നടത്താൻ ജോസ് കെ.മാണിയെ ചുമതലപ്പെടുത്തി.
ഇതര പാർട്ടി നേതാക്കളുടെ വരവ് മുന്നിൽക്കണ്ട് ജില്ലാ കമ്മിറ്റികളുടെയും സംസ്ഥാന കമ്മിറ്റിയുടെയും പുനഃസംഘടന നീട്ടാനും തീരുമാനിച്ചു. മുതിർന്ന നേതാക്കൾക്ക് അർഹമായ സ്ഥാനം നൽകാൻ വേണ്ടിയാണിത്. പാലായിൽ ജോസിന്റെ തോൽവി സംബന്ധിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും ആലോചനയുണ്ട്. മധ്യതിരുവിതാംകൂറിൽ കേരള കോൺഗ്രസിനെയും (എം) മലബാറിൽ ഐഎൻഎല്ലിനെയും മുൻനിർത്തിയാണ് യുഡിഎഫ് ക്യാമ്പിലെ നേതാക്കളെ സിപിഎം ലക്ഷ്യമിടുന്നത്.