തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാറിനെ കീറിമുറിച്ച് സി.പി.എം സംസ്ഥാനസമിതിയില്‍ രൂക്ഷവിമര്‍ശനം. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തരവകുപ്പ് മുതല്‍ ആരോഗ്യം, തദ്ദേശം, ഗതാഗതം, പൊതുമരാമത്ത്, വനം വകുപ്പുകള്‍ക്കെതിരെയായിരുന്നു ഏറെ വിമര്‍ശനം. ചൊവ്വാഴ്ച്ച സംസ്ഥാന സെക്രട്ടേറിയറ്റിലും സമാന വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് രേഖയിന്മേലുള്ള ചര്‍ച്ചയില്‍ അംഗങ്ങള്‍ വകുപ്പുകളുടെ പോരായ്മകള്‍ എണ്ണിപ്പറഞ്ഞു. മന്ത്രിമാരുടെ പേരുകള്‍ ഒഴിവാക്കിയായിരുന്നു അഭിപ്രായം.
സംസ്ഥാനസമിതി യോഗം വെള്ളിയാഴ്ച സമാപിക്കും. ആഭ്യന്തരവകുപ്പിനുമേല് സര്‍ക്കാറിന് രാഷ്ട്രീയ നിയന്ത്രണം വേണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ മേധാവികളുടെ പിടിയിലാണ് വകുപ്പ്. രാഷ്ട്രീയത്തിനതീതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതാണ് ഇതിന് കാരണം. പോലീസില്‍ ചിലരുടെ മോശം പ്രവൃത്തികള്‍ക്ക് കടിഞ്ഞാണിടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കുപോലും കടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സംഘപരിവാര്‍ അനുകൂല പോലീസുകാരുടെ കൈയിലാണ് റൈറ്റര്‍ പദവി പോലുള്ള പ്രധാന തസ്തികകള്‍. ഇത് നിയന്ത്രിക്കണം. ചില വകുപ്പുകളുടെ പ്രവര്‍ത്തനം മോശമാണെന്ന് സെക്രട്ടേറിയറ്റില്‍ മന്ത്രി എം.വി. ഗോവിന്ദന് സമ്മതിച്ചു.
ഒന്നാം പിണറായി സര്‍ക്കാറിനെ അപേക്ഷിച്ച് മന്ത്രിമാരുടെ പ്രവര്‍ത്തനം മോശമാണെന്ന് സംസ്ഥാന സമിതിയിലും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ തയാറാവുന്നില്ല. കോവിഡ് നിയന്ത്രണം മാറി ആളുകള്‍ പുറത്തിറങ്ങിയിട്ടും എല്ലാം ഓണ്‍ലൈനിലൂടെ ചെയ്യാമെന്നാണ് ചിലരുടെ വിചാരം. ജനകീയ വിഷയങ്ങളുമായി മന്ത്രിമാരുടെ ഓഫിസില്‍ ചെല്ലുന്നവരോട് മോശം പെരുമാറ്റമാണ് ലഭിക്കുന്നത്. ഇത് സര്‍ക്കാറിനെ ജനങ്ങളില്‍നിന്ന് അകറ്റും. ചില മന്ത്രിമാര്‍ ഫോണ്‍ എടുക്കില്ല. എത്ര തവണ വിളിച്ചാലും അവര്‍ക്ക് ഫോണെടുത്ത് മറുപടി പറയാന്‍ മടിയാണെന്നും വിമര്‍ശനമുയര്‍ന്നു.