തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കീഴ്ഘടകങ്ങളുടെ നിശിത വിമർശനത്തില്‍ അമ്പരന്ന് സിപിഎം സംസ്ഥാന നേതൃത്വം. പിണറായി വിജയനും എം.വി.ഗോവിന്ദനുമെതിരെ വിമർശനം കടുപ്പിച്ച് കൂടുതല്‍ പേർ രംഗത്ത്. സംസ്ഥാന നേതൃയോഗങ്ങൾ ജൂൺ ആദ്യവാരം ആരംഭിക്കും. എൻസിപിയിലെ കടുത്ത ഭിന്നതക്കിടെ കോഴിക്കോട് ജില്ലാ യോഗം ഇന്ന് ചേരും. യോഗത്തിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ കടുത്ത വിമർശനം ഉയരാനാണ് സാധ്യത. അണപൊട്ടിയത് പോലെ വിമർശനങ്ങളുടെ വെള്ളപ്പാച്ചിലാണ് സിപിഎം യോഗങ്ങളിൽ നടക്കുന്നത്. മറയില്ലാതെ സംസാരിക്കാനും മുൻ വിധിയില്ലാതെ കേൾക്കാനും നേതൃത്വം തയാറാകണമെന്ന സംസ്ഥാന സെക്രട്ടേറിയറ്റിലെ ആവശ്യം അംഗീകരിക്കപ്പെട്ടതോടെ സിപിഎമ്മിൽ വീണ്ടും വിമർശിക്കാനുള്ള ജനാധിപത്യം പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
തുറന്ന് വിമർശിക്കാമെന്ന് പറഞ്ഞപ്പോൾ നേതൃത്വം ഇത്രയേറെ വിമർശനങ്ങൾ പ്രതീക്ഷിച്ച് കാണില്ലെന്നാണ് വിലയിരുത്തൽ. പിണറായി വിജയനോട് മുൻകാലങ്ങളിൽ മൗനം പാലിച്ചവരെല്ലാം തുറന്നടിച്ചു തുടങ്ങി. പിണറായി വിജയൻറെ ശൈലി,വെള്ളാപ്പള്ളിയെ പിന്തുണച്ചത്, പിണറായിക്ക് ധാർഷ്ട്യം എന്ന പ്രചരണം, തോറ്റിട്ടും എന്തിന് പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്നു എന്നുള്ള ചോദ്യം അടക്കം ഉയർന്നുവന്നു കഴിഞ്ഞു.






























