തിരുവനന്തപുരം : സി പി എം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമാണ് 5 ദിവസം നീളുന്ന നേതൃയോഗങ്ങളുടെ പ്രധാന അജണ്ട. ഇന്നും നാളെയും സെക്രട്ടേറിയറ്റും അടുത്ത മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. ഇഡിക്ക് മുന്നില്‍ തോമസ് ഐസക്ക് ഹാജരാകണമോ എന്നതാണ് പാർട്ടിയെ കുഴയ്ക്കുന്ന ചോദ്യം.
ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി എഴുതി നൽകിയാൽ മതിയെന്നും നിയമോപദേശം ഉണ്ട്. തോമസ് ഐസകിൽ തുടങ്ങി മുഖ്യമന്ത്രിയിലേക്ക് വരെ ഇഡി എത്താനിടയുണ്ടെന്ന സംശയം നിലനിൽക്കെ രാഷ്ട്രീയമായി ഈ സാഹചര്യം എങ്ങനെ നേരിടാമെന്നതിനെ കുറിച്ച് നേതൃയോഗത്തിൽ ആലോചനയുണ്ടാകും. കര്‍ക്കിടകം ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പി.ജയരാജന്റെ നടപടിയും ചർച്ചയായേക്കും. തെറ്റിദ്ധാരണയുണ്ടാക്കിയെന്ന പാര്‍ട്ടി വിമര്‍ശനം അംഗീകരിച്ചെങ്കിലും തെറ്റുപറ്റിയതായി പി ജയരാജൻ സമ്മതിച്ചിട്ടില്ല