തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയ സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ഔദ്യോഗിക കൃത്യനിർവഹണം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ പകപോക്കൽ നടപടി സ്വീകരിക്കുന്നത് അത്യന്തം ഉചിതമല്ലാത്ത കാര്യമാണെന്ന് സിപിഐഎം വ്യക്തമാക്കി. മുഖ്യമന്ത്രിക്കുള്ള സുരക്ഷ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതല്ലെന്നും ഇന്റലിജൻസ് ബ്യൂറോയുടെ നിർദ്ദേശപ്രകാരം ലഭിക്കുന്ന ‘Z’ കാറ്റഗറി സുരക്ഷയാണ് നിലവിലുള്ളതെന്നും സിപിഐഎം വിശദീകരിച്ചു.
രാഷ്ട്രീയ വിയോജിപ്പുകളും ജനാധിപത്യപരമായ പ്രതിഷേധങ്ങളും സ്വാഭാവികമാണെങ്കിലും അക്രമപരമായ സമരരീതികളെ പിന്തുണയ്ക്കാനാവില്ലെന്നും പാർട്ടി ഓർമ്മിപ്പിച്ചു. സംസ്ഥാന സർക്കാർ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച പാർട്ടി തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടന്ന പൊലീസ് നടപടികൾ ഇതിന് ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ ഖജനാവ് കാലിയാണെന്ന് പ്രചരിപ്പിച്ച സർക്കാർ ഇപ്പോൾ 6,000 കോടി രൂപ ഖജനാവിലുണ്ടെന്ന വസ്തുത മറച്ചുവെക്കുകയാണെന്നും പറഞ്ഞ വാഗ്ദാനങ്ങളൊന്നും നടപ്പിലാക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും സിപിഐഎം കുറ്റപ്പെടുത്തി.





























