പത്തനംതിട്ട: രോഗിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം സർക്കാർ ആശുപത്രികളെ അപകീർത്തിപ്പെടുത്തുന്നതിന്റെ തുടർച്ചയെന്ന് കേരള ഗവ.നേഴ്സസ് അസോസിയേഷൻ. ഇടശ്ശേരിമല സ്വദേശി വത്സലയുടെ ശരീരത്ത് നിന്ന് പുറത്തെടുത്ത സൂചിയുടെ ഗേജ് ഹൈപ്പോഡെർമിക് നീഡിൽ ആണോ എന്ന് ഫോറൻസിക് വിഭാഗവും ഇൻജക്ഷൻ എടുത്തത് ഏത് ആശുപത്രിയിലാണെന്ന് പോലീസും അന്വേഷിച്ച് യഥാർഥ വസ്തുത പുറത്തുകൊണ്ടുവരണം. കഴിഞ്ഞവർഷം എടുത്ത ഇൻജക്ഷനിൽ സൂചി കുടുങ്ങിയെന്നാണ് വത്സല ആദ്യം പറഞ്ഞത്. എന്നാൽ രേഖകൾ പരിശോധിച്ചതിൽ രോഗിയ്ക്ക് മസ്കുലർ ഇൻജക്ഷൻ എടുത്തിട്ടില്ലെന്ന് ബോധ്യമായി.
രണ്ടരവർഷം മുമ്പാണ് ഇൻജക്ഷൻ എടുത്തതെന്ന് പിന്നീട് മാറ്റിപ്പറയുകയായിരുന്നു. ഒരു നേഴ്സ് ഇൻജക്ഷൻ എടുത്തുകഴിഞ്ഞാൽ തിരികെ നീഡിൽ ബോക്സിൽ നിക്ഷേപിക്കുന്നതിന് മുൻപ് ഉറപ്പായും ശ്രദ്ധിക്കും. നീഡിൽ ഇല്ലെന്ന് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അതെടുക്കാൻ അടിയന്തിര ക്രമീകരണങ്ങൾ ചെയ്യും. പ്രമേഹം, പ്രഷർ എന്നിവയുള്ള പരാതിക്കാരി 2023-ന് ശേഷം വേറെ ആശുപത്രികളിൽ പോയ സാധ്യതകളും പരിശോധിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.





























