തെലങ്കാന : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ ഇരുപതുകാരന്‍ പിടിയില്‍. ജനുവരി 28ന് തെലങ്കാനയിലെ അംഗഡിചിറ്റമ്പള്ളി എന്ന പ്രദേശത്താണ് സംഭവം നടന്നത്. പതിനാറുകാരിയുടെ മൃതദേഹം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. പെണ്‍കുട്ടി അയല്‍വാസിയായ യുവാവുമായി പ്രണയത്തിലായിരുന്നു.
വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം നല്‍കി ഇയാള്‍ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് പെണ്‍കുട്ടി ഗ്രാമത്തിന് പുറത്തെത്തുകയും ഇയാള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ബലാത്സംഗ ശ്രമം തടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ തല ഇയാള്‍ മരത്തില്‍ ഇടിയ്ക്കുകയും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബോധരഹിതയാവുകയും ചെയ്തു.
ബോധം മറഞ്ഞ ഇയാള്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയാണ് ലൈംഗിക പീഡനം നടത്തിയത്. പെണ്‍കുട്ടി മരിച്ചെന്ന് മനസിലാക്കിയ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. സംശയം തോന്നാതിരിക്കാന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സമയത്ത് ഇയാള്‍ സുഹൃത്തിനൊപ്പം അവിടെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് ഇയാൾ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയത്.





























