തിരുവനന്തപുരം : എസ്.എഫ്.ഐയ്‌ക്കെതിരായ വി.ഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി. വിദ്യാർത്ഥി സംഘടനയെ ആക്ഷേപിക്കുന്നതിന് അതിര് വേണം. ആക്ഷേപിക്കാൻ മാത്രം പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഉപയോഗിക്കരുതെന്നും പിണറായി വിജയൻ. നേരത്തെ കാമ്പസുകളിൽ എസ്.എഫ്.ഐയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം ഗവ. ലോ കോളജ് സംഘർഷത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മ്യൂസിയം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഇരു വിദ്യാര്‍ത്ഥി സംഘടനകളിലും പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. സംഭവുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ മൊഴി ശേഖരിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തിരുവനന്തപുരം ലോ കോളജിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് രംഗത്തെത്തി. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് ആരോപിച്ചു. വീട്ടിലേക്ക് പോകുമ്പോഴാണ് എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. തന്നെയും മറ്റൊരു വിദ്യാർത്ഥിയേയുമാണ് കോളജിൽ വെച്ച് ക്രൂരമായി മർദിച്ചത്. പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചുവെന്നും വനിതാ നേതാവ് പറഞ്ഞു.





























