ചണ്ഡീഗഢ് : പഞ്ചാബ് സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി പി.സി.സി. അധ്യക്ഷൻ നവ്ജോത് സിങ് സിദ്ധു. ചരൺജിത് സിങ് ഛന്നിയുടെ സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് സിദ്ധു കുറ്റപ്പെടുത്തി. ബേഹ്ബൽ കലാൻ വെടിവെപ്പ് കേസിൽ മുൻ ഡി.ജി.പി. സുമേധ് സിങ് സൈനിക്ക് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിക്കാൻ സർക്കാർ വൈകിയതാണ് സിദ്ധുവിനെ പ്രകോപിപ്പിച്ചത്.
2015-ലാണ് നടന്ന ബേഹ്ബൽ കലാൻ വെടിവെപ്പ് നടന്നത്. കേസിൽ ഉൾപ്പെട്ടവരിൽ പ്രധാനിയാണ് മുൻ ഡി.ജി.പി. സൈനി. ബേഹ്ബൽ കലാനുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ, പഞ്ചാബിന്റെ അഡ്വക്കേറ്റ് ജനറൽ എ.പി.എസ്. ഡിയോളിനെ, കഴിഞ്ഞദിവസം സിദ്ധു പരസ്യമായി വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഛന്നി സർക്കാരിനെതിരെ അദ്ദേഹം രംഗത്തെത്തിയത്.
പ്രത്യേകസമ്മേളനത്തിന്റെ ഒന്നാം ദിവസം നിയമസഭയ്ക്കു പുറത്തുവെച്ചായിരുന്നു സിദ്ധുവിന്റെ വിമർശനം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഛന്നി സർക്കാരിന് ഇല്ലെന്നും സൈനിക്കെതിരെ സ്പെഷൽ ലീവ് പെറ്റീഷൻ സമർപ്പിക്കാൻ വൈകുകയാണെന്നും സിദ്ധു പറഞ്ഞു. തത്വങ്ങളിലും ഉയർന്ന ധാർമിക മൂല്യങ്ങളിലും നിലയുറപ്പിച്ചു നിന്നിട്ടുള്ളയാളാണ് താൻ. ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ പുറത്താക്കിയതിന് പിന്നാലെ നിലപാട് മാറ്റിയവരുടെ കൂട്ടത്തിലല്ല താനുള്ളതെന്നും ഛന്നിയെ പരോക്ഷമായി വിമർശിച്ച് സിദ്ധു പറഞ്ഞു.





























