പത്തനംതിട്ട : മകരവിളക്കിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ശബരിമലയിലേക്ക് ഭക്തജന പ്രവാഹം. വെള്ളിയാഴ്ച രാവിലെ മുതൽ നല്ല തിരക്കാണ് സന്നിധാനത്തും നിലയ്ക്കലും അനുഭവപ്പെട്ടത്. രാവലെ മുതൽ തീർത്ഥാടകരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. വലിയ നടപ്പന്തലിലും ഫ്‌ലൈ ഓവറിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
സ്‌പോട്ട് ബുക്കിങ്ങും കൂടുതലായി ഭക്തന്മാർ ഉപയോഗപ്പെടുത്തുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൈകിട്ട് അഞ്ചുമണിവരെ നിലയ്ക്കൽ മാത്രം 2736 പേർ സ്‌പോട്ട് ബുക്കിങ് വഴി പ്രവേശനം നടത്തി. വൈകിട്ട് അഞ്ചുമണിവരെ മാത്രം മുപ്പത്താറായിരത്തോളം അയ്യപ്പഭക്തരാണ് ദർശനം നടത്തിയത്. നിലവിൽ ഭക്തർക്ക് വിരിവച്ച് വിശ്രമിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
കുഴഞ്ഞുവീണു മരിച്ചു
ശബരിമല : സേലം എടപ്പാടി എ.കെ.സ്ട്രീറ്റിൽ മുത്തുവേൽ (58) ഹൃദയാഘാതത്തെ തുടർന്ന് നിലയ്ക്കലിൽ മരിച്ചു. വെള്ളിയാഴ്ച രാവിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ നിലയ്ക്കൽ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശബരിമലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
നഗര പ്രദക്ഷിണം കഴിഞ്ഞ് അമ്പലപ്പുഴ സംഘം യാത്ര ആരംഭിച്ചു
അമ്പലപ്പുഴ: അമ്പലപ്പുഴയിലെ വിവിധ ക്ഷേത്രങ്ങളിൽ നഗരപ്രദക്ഷിണമായി ദർശനം നടത്തി മടങ്ങി എത്തിയ ശേഷം ഇരുമുടിക്കെട്ടുമേന്തി അമ്പലപ്പുഴ സംഘം യാത്ര ആരംഭിച്ചു. തകഴി, ആനപ്രമ്പാൽ, ചക്കുളത്തുകാവ്, തിരുവല്ല വല്ലഭ ക്ഷേത്രം ഉൾപ്പടെ നിരവധി ക്ഷേത്രങ്ങളിലെ ദർശനത്തിന് ശേഷം രാത്രി പത്ത് മണിയോടെ കവിയൂർ ക്ഷേത്രത്തിൽ എത്തി വിശ്രമിച്ചു. ഭക്തജനങ്ങൾ വഴിയുടെ ഇരു വശങ്ങളിലും നിലവിളക്ക് വച്ചും നിറ പറ ഇടും യാത്രയെ വരവേറ്റു. വിവിധ ക്ഷേത്രങ്ങളിലും വിവിധ സംഘടനകളും രഥ യാർക്ക് സ്വീകരണം നൽകി. തുടർന്ന് കവിയൂർ ക്ഷേത്രത്തിൽ നിന്നും മണിമലയിലേക്ക് യാത്ര തുടരും.
































