ദുബായ് : പ്രതിസന്ധികളുടെ അലകൾ മറികടന്ന് ക്രൂസ് ടൂറിസം വീണ്ടും യുഎഇയുടെ പ്രതാപ തീരത്തേക്ക്. കോവിഡ് സാഹചര്യങ്ങളിൽ ആടിയുലഞ്ഞെങ്കിലും എക്സ്പോയ്ക്കൊപ്പം യുഎഇ തീരത്തെത്താൻ ഒരുങ്ങുകയാണ് ഉല്ലാസക്കപ്പലുകൾ. വികസനത്തിന്റെ പുതുയുഗത്തിന് എക്സ്പോയിൽ തുടക്കമാകുമ്പോൾ വ്യോമയാന മേഖലയ്ക്കൊപ്പം കുതിക്കാനാകുമെന്നു ക്രൂസ് – യോട്ട് കമ്പനികൾ പ്രതീക്ഷിക്കുന്നു. ഒക്ടോബർ മുതൽ ജൂൺ വരെയാണ് യുഎഇ ക്രൂസ് ടൂറിസം സീസൺ. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ക്രൂസ് സർവീസുകൾ നിർത്തിവെച്ചിരുന്നു.
ഒക്ടോബർ ഒന്നു മുതൽ അടുത്തവർഷം മാർച്ച് 31വരെയാണ് ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ. ലോകത്ത് ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ വരുന്ന ദുബായും അബുദാബിയും കേന്ദ്രീകരിച്ച് ക്രൂസ് ടൂറിസത്തിനു വൻ സാധ്യതകളാണുള്ളതെന്നു പ്രമുഖ കമ്പനിയായ എംഎസ് സി ക്രൂസസ് വ്യക്തമാക്കി.
ചെറുതും വലുതുമായ ആഡംബര കപ്പലുകളിൽ യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവർ കൂടിവരികയാണ്. വിവിധ രാജ്യങ്ങളിൽ നിന്നു വേഗമെത്താനുള്ള സൗകര്യം, വിശാല തീരം, സുരക്ഷിതത്വം, മികച്ച കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ ഘടകങ്ങൾ യുഎഇക്ക് ഏറെ അനുകൂലമാണ്. 2025 ആകുമ്പോഴേക്കും ആഡംബര കപ്പലുകളുടെ എണ്ണം 19ൽ നിന്ന് 23 ആക്കാനാണു കമ്പനിയുടെ തീരുമാനം.
പ്രമുഖ യൂറോപ്യൻ കമ്പനികളും വരുന്ന സീസണിൽ യുഎഇയിലേക്കു സർവീസ് നടത്തും. കോവിഡ് സാഹചര്യങ്ങൾ യൂറോപ്യൻ ക്രൂസ് മേഖലയ്ക്ക് വൻ തിരിച്ചടിയായിരുന്നു. 2 ലക്ഷത്തോളം പേർ തൊഴിൽരഹിതരായി. എക്സ്പോ വരുന്നത് രാജ്യാന്തര തലത്തിൽ ഈ മേഖലയ്ക്കു ഗുണകരമാകുമെന്നാണ് ക്രൂസ് ലൈൻസ് ഇന്റർനാഷനൽ അസോസിയേഷന്റെ പ്രതീക്ഷ.
ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കു ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങുന്നത് ചില കമ്പനികൾ പരിഗണിക്കുന്നതിനിടെയാണു കോവിഡ് പ്രതിസന്ധിയുണ്ടായത്. സമീപഭാവിയിൽ ഇതിനു വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷ. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങൾ പട്ടികയിലുള്ളതായാണു റിപ്പോർട്ടുകൾ. യുഎഇക്കൊപ്പം സൗദിയും ക്രൂസ് ടൂറിസത്തിന്റെ രാജ്യാന്തര കേന്ദ്രമാകാൻ ഒരുങ്ങുകയാണ്. ജിദ്ദ തുറമുഖത്തു വൻ സംവിധാനങ്ങളൊരുക്കാനുള്ള പദ്ധതികൾക്കു തുടക്കമായെന്നാണു റിപ്പോർട്ട്. സാധാരണക്കാരെയടക്കം ആകർഷിക്കാനുള്ള പദ്ധതികൾക്കു പ്രമുഖ കമ്പനികൾ രൂപം നൽകിവരികയാണ്.
ദുബായിൽ സന്ദർശകർക്കായി യോട്ട് വിനോദപദ്ധതികളും ഒരുങ്ങുകയാണ്. കരുത്തും സൗന്ദര്യവും സൗകര്യങ്ങളും ഒരുമിക്കുന്ന യോട്ടുകളിൽ വിവിധ പാക്കേജുകളുമായി ട്രാൻസിറ്റ് യാത്രക്കാരെയടക്കം ആകർഷിക്കാനാകുമെന്നാണു പ്രതീക്ഷ. ‘വെള്ളത്തിൽ തൊടാതെ’ പറക്കുന്ന യോട്ടുകൾ വരെ ദുബായിലുണ്ട്.
പ്രത്യേക മാതൃകയിലുള്ള ഈ യോട്ടിൽ യാത്ര ചെയ്യുമ്പോൾ വെള്ളത്തിൽ തൊടാതെ പറക്കുന്ന അനുഭവമാണുണ്ടാകുക. വഞ്ചികളും പായ് വഞ്ചികളും കട്ടമരങ്ങളും സന്ദർശകർക്കായി വൈകാതെ സജ്ജമാകുമെന്നു കരുതുന്നു. സൂപ്പർ യോട്ടുകൾ, ബോട്ടുകൾ തുടങ്ങിയവയുടെ റജിസ്ട്രേഷനും മറ്റും ലളിതമാക്കുകയും ജലയാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി രാജ്യാന്തര നിലവാരമുള്ള കേന്ദ്രങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.
ദുബായിലെത്തുന്ന വിനോദസഞ്ചാരികളെ സ്പോർട്സ് ഫിഷിങ്ങും ഏറെ ആകർഷിക്കുന്നു. പരമ്പരാഗത അറിവുകളും വിശാല തീരവും വൈവിധ്യമാർന്ന മത്സ്യ സമ്പത്തുമുള്ളതിനാൽ വിനോദസഞ്ചാരികൾക്കു ഉല്ലാസത്തിന്റെ പുതിയൊരു മേഖല തുറക്കാൻ ലക്ഷ്യമിട്ടാണു ഇതാരംഭിച്ചത്. ഉൾക്കടലിലേക്കു പോകാതെയുള്ള ചൂണ്ടയിടൽ, വലവീശൽ, കൂടുവച്ചുള്ള മീൻപിടിത്തം തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. അറേബ്യൻ മേഖലയിൽ 350ൽ ഏറെ മത്സ്യയിനങ്ങൾ ഉള്ളതായാണു കണക്ക്.