ചിറ്റൂർ : കൂവക്കൃഷിയിലൂടെ നേട്ടമുണ്ടാക്കി പ്രവാസി. എലപ്പുള്ളി പഞ്ചായത്തിൽ നീലിമ്മൻ മേട്ടിൽ ഷാഹുൽ ഹമീദാണ് ഈ കർഷകൻ. മൂന്നേക്കറിലാണ് കൂവക്കൃഷി നടത്തുന്നത്. ഒരേക്കറിൽ നിന്ന് ഒരു ടൺ വരെ കൂവ ഉത്‌പാദിപ്പിക്കുന്നുണ്ടെന്ന് ഷാഹുൽ ഹമീദ് പറയുന്നു. പാലക്കാട് മാർക്കറ്റ്, പച്ചമരുന്നു കട എന്നിവിടങ്ങളിലാണ് വില്പന. കൂവ നൂറെടുത്ത് ഉണക്കി പൊടിയാക്കിയും വില്പന നടത്തിയിരുന്നതായി ഈ അറുപതുകാരൻ പറയുന്നു. ജില്ലയിൽത്തന്നെ ഇത്ര വിപുലമായി കൂവക്കൃഷി ചെയ്യുന്ന ഏക കർഷകനാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നീലിയമ്മൻമേട്ടിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വരണ്ട് കാടുകയറിക്കിടക്കുന്ന സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി. പത്തുവർഷം സൗദിയിൽ ആയിരുന്നു ഷാഹുൽ ഹമീദ്. അവിടെ പച്ചക്കറി ഉത്‌പാദിപ്പിച്ച് വില്പന നടത്തിയിരുന്നു. ജോലി മതിയാക്കി നാട്ടിൽ വന്നപ്പോഴാണ് കൂവക്കൃഷി ആരംഭിച്ചത്. 600 മീറ്റർ അകലെ നാരായണൻ തോട്ടിലെ വെള്ളം കണ്ടാണ് താൻ തരിശുഭൂമിയിൽ കൃഷിയിറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. മോട്ടോർ സ്ഥാപിച്ച് ഹോസ് വഴി തരിശു ഭൂമിയിൽ വെള്ളമെത്തിച്ച് ആദ്യം നെൽക്കൃഷിയിറക്കി. ഒരേക്കറിൽ 2,000 കിലോഗ്രാം വരെ നെല്ലുത്പാദിപ്പിച്ചു.
വെണ്ട, വഴുതന, കയ്പ തുടങ്ങിയ പച്ചക്കറികളും നല്ലതോതിൽ വിളവെടുപ്പ് നടത്തി. കൂവയ്‌ക്ക് പുറമേ ചക്കരവള്ളി, കൂർക്ക, ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സ്വന്തമായുള്ള തന്റെ ഒന്നരയേക്കർ സ്ഥലത്ത് തെങ്ങ്, വാഴ, ചീര, പച്ചമുളക് തുടങ്ങിയവയും കൃഷി ചെയ്യുന്നു. എലപ്പുള്ളി പഞ്ചായത്ത് മികച്ച സമ്മിശ്ര കർഷകനായി തിരഞ്ഞെടുത്ത് ആദരിച്ചിട്ടുണ്ട്.
പഞ്ചായത്തും കൃഷിവകുപ്പും നൽകുന്ന പ്രോത്സാഹനവും നിർദേശങ്ങളും സഹായകമാണ്. പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നതിൽ സർക്കാരിൽനിന്ന് മറ്റുകർഷകർക്ക് ലഭിക്കുന്ന സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് പറയുന്നു. കൃഷിയിടത്തിൽ കൈത്താങ്ങായി ഭാര്യ സുബൈദയും മകൻ മുഹമ്മദും ഒപ്പമുണ്ട്.