കണ്ണൂർ : പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയ്ക്ക് വീട് വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് രേഷ്മയ്‌ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത് കള്ളക്കേസ് എന്ന് രേഷ്മയുടെ അഭിഭാഷകന്‍ പി.പ്രേമരാജന്‍. രേഷ്മയുടെ അറസ്റ്റ് മനുഷ്യാവകാശ ലംഘനമാണ്. നിജില്‍ദാസ് താമസിച്ച വീട് രേഷ്മയുടെ ഉടമസ്ഥതയില്‍ ഉള്ളതല്ല. വീട് നല്‍കുമ്പോള്‍ നിജില്‍ ദാസ് പ്രതിയല്ലെന്നും, രേഷ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടും പോലീസ് നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യം കിട്ടാവുന്ന കേസിൽ റിമാൻഡ് പാടില്ല. സമൂഹമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നു. നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.
ഒളിവിൽ കഴിയാൻ വീട് വിട്ടുനൽകിയെന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കൊലക്കേസ് പ്രതിയാണ് നിജിൽദാസ് എന്ന് അറിഞ്ഞുകൊണ്ടാണു ഒളിവിൽ താമസിക്കാൻ അധ്യാപികയായ അണ്ടലൂർ നന്ദനത്തിൽ പി.രേഷ്മ സൗകര്യം ചെയ്തു കൊടുത്തതെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, രേഷ്മയുടെ സുഹൃത്തിന്റെ ഭർത്താവെന്ന നിലയിലാണു വീടു നൽകിയതെന്നാണ് രേഷ്മയുടെ പിതാവ് രാജൻ പറയുന്നത്. കൊലക്കേസ് പ്രതി ആണെന്നറിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






























