രാജ്കോട്ട് : രാജ്യവ്യാപകമായി നടന്ന 1500 കോടി രൂപയുടെ വൻകിട സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ രാജ്കോട്ടിൽ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ ആദിലുദ്ദീൻ മുഹമ്മദ്, രാജ്കോട്ട് സ്വദേശികളായ മിഹിർ രംഗാനി, ഹിരൺ ലിംബാസിയ എന്നിവരെയാണ് ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. കേസിൽ നേരത്തെ ആറ് പേരെ ഫെബ്രുവരി 13-ന് അറസ്റ്റ് ചെയ്തിരുന്നു. വിവിധ സ്വകാര്യ ബാങ്കുകളിലായി 15 അക്കൗണ്ടുകൾ തുറന്നാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
കൃഷി ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന മാർക്കറ്റുകളിലെ സ്ഥാപനങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയാണ് തട്ടിപ്പ് സംഘം പണമിടപാടുകൾ നടത്തിയിരുന്നത്. ജിഎസ്ടി, ടിഡിഎസ് എന്നിവയുമായി ബന്ധപ്പെട്ട കർശന നിയമങ്ങളിൽ നിന്ന് ഇളവുകൾ ലഭിക്കുമെന്നതിനാലാണ് കൃഷി സംബന്ധമായ സ്ഥാപനങ്ങളുടെ പേരിൽ അക്കൗണ്ടുകൾ തുടങ്ങിയതെന്ന് രാജ്കോട്ട് റൂറൽ എസ്പി വിജയ് ഗുർജർ പറഞ്ഞു. സൈബർ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം, ഗെയിമിംഗ് ഇടപാടുകൾ, ജിഎസ്ടിയുമായി ബന്ധപ്പെട്ട ഫണ്ടുകൾ എന്നിവയാണ് പ്രധാനമായും ഈ അക്കൗണ്ടുകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്.
നിലവിലെ അന്വേഷണമനുസരിച്ച് ഏകദേശം 1500 കോടി രൂപയുടെ ഇടപാടുകൾ ഈ അക്കൗണ്ടുകൾ വഴി നടന്നിട്ടുണ്ട്. സൈബർ ക്രൈം പോർട്ടലിൽ ഇതുമായി ബന്ധപ്പെട്ട് ആകെ 180 പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 21 പരാതികൾ ഗുജറാത്തിൽ നിന്നുള്ളതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നായി 159 പരാതികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറിയർ വഴിയാണ് തട്ടിപ്പ് പണം സംഘം കൈമാറിയിരുന്നതെന്നും പോലീസ് കണ്ടെത്തി.





























