കൊൽക്കത്ത : ബംഗ്ലാദേശിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. കൊൽക്കത്ത നഗരത്തിലും പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലും ഭൂചലനത്തെ തുടർന്ന് പ്രകമ്പനം അനുഭവപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 1.52 ഓടെയാണ് സംഭവം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബംഗ്ലാദേശിലെ ജെസ്സോർ/ഖുൽന മേഖലയ്ക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. കൊൽക്കത്തയിൽ നിന്ന് ഏകദേശം 102 കിലോമീറ്റർ ദൂരെയാണിത്. ഉച്ചയ്ക്ക് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.22 ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
ഭൂമിക്കടിയിൽ ഏകദേശം 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. സെക്കൻഡുകൾ നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് കൊൽക്കത്ത നഗരത്തിലെ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും തെരുവിലേക്കിറങ്ങി. ബഹുനില കെട്ടിടങ്ങളിൽ ഉള്ളവർക്കാണ് കൂടുതൽ പ്രകമ്പനം അനുഭവപ്പെട്ടത്. നിയമസഭാ സമ്മേളനത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് എം.എൽ.എമാരും കെട്ടിടത്തിന് പുറത്തേക്ക് ഓടി.
നിലവിൽ പശ്ചിമ ബംഗാളിൽ നാശനഷ്ടങ്ങളോ മറ്റു അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. ബംഗ്ലാദേശിലെ പലയിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും ജനങ്ങൾ പരിഭ്രാന്തരായതായും റിപ്പോർട്ടുകളുണ്ട്.





























