തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകള്‍ തുറക്കുന്നതു സംബന്ധിച്ചു തീരുമാനം എടുക്കുന്നതിനു സര്‍ക്കാര്‍ ജീവനക്കാരെ മാത്രം ആശ്രയിക്കുന്നത് ആത്മഹത്യാപരമാണാണെന്ന് കേരള നേച്ചര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അദ്ധ്യക്ഷന്‍ ഡോ.സി.എം.ജോയ് പറഞ്ഞു.
മഴ കനക്കുന്നതോടെ കേരള കര്‍ണാടക സംസ്ഥാനങ്ങളിലെ ഡാമുകള്‍ തുറന്നു വിടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയാണ്. 2018 ല്‍ സംഭവിച്ചത് പോലെ വീണ്ടും കൊവിഡ് കാലത്ത് കേരളത്തില്‍ ഡാമുകള്‍ തുറന്നു വിട്ടുണ്ടാകുന്ന വെള്ളപ്പൊക്കം താങ്ങാനാവുന്നതിലേറെയാണ്. ടൈഡ് ചാര്‍ട്ട് അഥവാ കടലിലെ തിരമാലകളുടെ ഏറ്റ ഇറക്കം കണക്കിലെടുത്തു മാത്രമേ ഡാമുകള്‍ തുറന്നു വിടാവൂ.
കാലാവര്‍ഷം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ വെള്ളം തുറന്നു കളഞ്ഞതുകൊണ്ട് ഒന്നും സംഭവിക്കാനില്ല. ശാസ്ത്രീയമായി മഴയുടെ ഏറ്റ കുറച്ചില്‍ നോക്കി വിവിധ ജില്ലകളില്‍ ഡാമുകള്‍ തുറക്കണം. ഇതിനായി ശാസ്ത്ര സമൂഹത്തിന്റെ വിശകലനങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. ഡാം സുരക്ഷാ രംഗത്തെയും കാലാവസ്ഥാ രംഗത്തെയും ഹൈഡ്രളജി വിഭാഗത്തിന്റെയും ഭൗമ ശാസ്ത്രരംഗത്തെയും ശാസ്ത്രജ്ഞരുടെ യോഗം വിളിച്ചു പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കണം. ഇതിനായി ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചവരോടും പ്രവര്‍ത്തിക്കുന്നവരോടും അഭിപ്രായങ്ങള്‍ ആരാഞ്ഞ ശേഷം മാത്രം യുദ്ധകാലാടിസ്ഥാനത്തില്‍ ഡാം തുറക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
ഏതെല്ലാം ഡാമുകള്‍, എത്ര അളവില്‍, ഏത് സമയത്ത്, എത്ര ദിവസം, തുറക്കണമെന്ന് അതിവേഗം തീരുമാനിക്കുക. ഡാം തുറന്നതിനു ശേഷമല്ല ജനം അറിയേണ്ടത്. സര്‍ക്കാര്‍ അലര്‍ട്ടുകള്‍ കൊടുത്താല്‍ മാത്രം പോരാ ഓരോ അലര്‍ട്ടിലും എന്ത് ചെയ്യണമെന്നും സര്‍ക്കാര്‍ എന്തെല്ലാം ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളെ അറിയിക്കണം. ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുവാനുള്ള നടപടിയും ഉണ്ടാകണമെന്നും ഡോ. സി. എം. ജോയി പറഞ്ഞു.