ആലപ്പുഴ : തോട്ടപ്പള്ളി സ്പിൽവേ ഷട്ടറുകൾ തുറക്കലും പൊഴി മുറിക്കലും ഇത്തവണയും ആരോപണങ്ങളില്‍ കുടുങ്ങി. അവസാന നിമിഷങ്ങളിൽ എത്തുന്ന നിർദേശം പാലിക്കാൻ ഉദ്യോഗസ്ഥർ നെട്ടോട്ടമോടുകയായിരുന്നു. ഇന്നലെ സ്പിൽവേ ഷട്ടറുകൾ തുറക്കലും പൊഴി മുറിക്കലും തുടങ്ങിയെങ്കിലും എല്ലാം അവസാന നിമിഷത്തിലെ നടപടികളായിരുന്നു. വെള്ളപ്പൊക്ക ഭീതി നേരിടുന്ന ഇത്തവണയും കൊയ്ത്തും തോട്ടപ്പള്ളിയിലെ നടപടികളും തമ്മിൽ ഏകോപനമുണ്ടായില്ലെന്നാണ് ആക്ഷേപം.
സ്പിൽവേ ഷട്ടറുകൾ തുറക്കാൻ ഇന്നലെയാണ് ജലസേചന വകുപ്പിന് നിർദേശം ലഭിച്ചത്. എന്നാൽ ഷട്ടർ തുറന്നാലും പൊഴി മുറിച്ചാലേ കടലിലേക്കു വെള്ളം ഒഴുകൂ എന്നതായിരുന്നു സ്ഥിതി. പൊഴി മുറിക്കുന്ന പണി ജലസേചന വകുപ്പ് സിവിൽ വിഭാഗം ടെൻഡർ ചെയ്തിരുന്നു. 360 മീറ്ററാണ് സ്പിൽവേയുടെ നീളം. അതിലും കൂടുതലാണ് പൊഴിയുടെ നീളം. എന്നാൽ പൊഴിയുടെ 10 മീറ്റർ മാത്രമാണ് ഇന്നലെ മുറിച്ചത്. ഷട്ടറുകൾ തുറന്നപ്പോൾ കടലിൽനിന്നു വെള്ളം സ്പിൽവേയിലേക്കു കയറുന്നെന്നു പറഞ്ഞു മുറിച്ച ഭാഗം അടയ്ക്കുകയും ചെയ്തു. പൊഴി മുറിക്കൽ നേരത്തേ തുടങ്ങേണ്ടതായിരുന്നെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മെക്കാനിക്കൽ വിഭാഗത്തിന് ഗ്രീസ് വാങ്ങാൻ പോലും ഫണ്ട് അനുവദിച്ചില്ല എന്നതു മറ്റൊരു പ്രധാന പ്രശ്നമാണ്. ഇന്നലെ ജില്ല മുഴുവൻ വൈദ്യുതി നിലച്ചിട്ടും ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്കു ജനറേറ്റർ വാടകയ്ക്കെടുത്താണു സ്പിൽവേയിലെ അറ്റകുറ്റപ്പണി നടത്തി ഷട്ടറുകൾ തുറന്നത്. അതേസമയം പൊഴി മുറിക്കാൻ സിവിൽ വിഭാഗത്തിനു വേണ്ടത്ര ഫണ്ട് അനുവദിക്കുന്നുണ്ട്. പൊഴിമുറിക്കൽ, ഓരുമുട്ട് ഇടൽ, കൊയ്ത്ത് തുടങ്ങിയവ ചെയ്യേണ്ട വിഭാഗങ്ങൾ കൃത്യമായി ഇക്കാര്യങ്ങൾ ചെയ്യാതിരുന്നാലും വെള്ളപ്പൊക്കമുണ്ടായാൽ പഴി മെക്കാനിക്കൽ വിഭാഗത്തിനാണെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു.