റാന്നി : ഇടമുറി തോമ്പിക്കണ്ടം ചപ്പാത്തിന് സമീപമുള്ള അപകടവളവ് യാത്രക്കാർക്ക് വൻ ഭീഷണിയാകുന്നു. വളവിൽ ക്രാഷ് ബാരിയറോ സംരക്ഷണ ഭിത്തിയോ ഇല്ലാത്തതാണ് നിലവിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നത്. മുക്കട – ഇടമൺ – അത്തിക്കയം എം.എൽ.എ റോഡിലെ തോമ്പിക്കണ്ടം ചപ്പാത്ത് ജംഗ്ഷന് സമീപമാണ് അപകട വളവ്. റോഡിനോട് ചേർന്ന് തന്നെ പത്തടിയോളം താഴ്ചയിലാണ് തോട് സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ വശങ്ങളിൽ മുളംചില്ലകളും കാടും പടർന്നു പന്തലിച്ചു കിടക്കുകയാണ്. ഇതുമൂലം റോഡിന്റെ വശങ്ങളിലെ താഴ്ചയോ അപകടാവസ്ഥയോ പെട്ടെന്ന് തിരിച്ചറിയാൻ ഡ്രൈവർമാർക്ക് സാധിക്കാറില്ല. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ, പ്രത്യേകിച്ച് ഈ റോഡ് ആദ്യമായി ഉപയോഗിക്കുന്നവർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയാൻ വലിയ സാധ്യതയാണുള്ളത്. ശബരിമല തീർത്ഥാടകർ പ്രധാനമായി ഉപയോഗിക്കുന്ന പാതകളിൽ ഒന്നാണിത്.
മണ്ഡല – മകരവിളക്ക് തീർത്ഥാടന സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വാഹനങ്ങളാണ് ദിവസേന ഈവഴി കടന്നുപോകുന്നത്. ഈ വഴിയെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത അന്യസംസ്ഥാന ഡ്രൈവർമാർക്ക് ഈ വളവും അതിനോട് ചേർന്നുള്ള കാടും വലിയ ചതിക്കുഴിയായി മാറാൻ സാധ്യതയേറെയാണ്. രാത്രികാലങ്ങളിൽ ഇവിടുത്തെ അപകടസാധ്യത ഇരട്ടിക്കുകയാണ്. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് ഇവിടെ അടിയന്തിരമായി സംരക്ഷണ ഭിത്തിയോ ക്രാഷ് ബാരിയറോ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുന്‍പ് ഈ ഭാഗത്തെ കാടുകൾ വെട്ടിമാറ്റി, ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ വേലികളും സ്ഥാപിച്ച് യാത്രക്കാരുടെ ആശങ്ക പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.





























