കുര്യനാട് : പകൽ ലോട്ടറിവ്യാപാരവും അടഞ്ഞുകിടക്കുന്ന വീടുകളിൽ മോഷണവും നടത്തുന്ന തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. കഴിഞ്ഞ ഒരുവർഷമായി മോനിപ്പള്ളി, കുര്യനാട്, കുറവിലങ്ങാട് എന്നിവിടങ്ങളിൽ ലോട്ടറിക്കച്ചവടം നടത്തിവരുന്ന തമിഴ്നാട് സ്വദേശിയായ പരമശിവനെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നിന് കുര്യനാട് മുണ്ടിയാനിപ്പുറം സെബാസ്റ്റ്യന്റെ അടഞ്ഞുകിടന്ന വീട്ടിൽ കവർച്ച നടത്തിയതും പരമശിവനാണെന്ന് പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി. നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്തുകയും ചെയ്തു.
ചൊവ്വാഴ്ച പകൽ 1.30 ന് കുര്യനാട് ഭാഗത്തുള്ള മറ്റൊരു വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടയിൽ പ്രതിയുടെ ചിത്രം സി.സി.ടി.വി.യിൽ പതിഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങൾ വീട്ടുടമ നാട്ടിൽ പ്രദർശിപ്പിച്ചതോടെയാണ് നാട്ടുകാർ പരമശിവനെ തിരിച്ചറിഞ്ഞതും പോലീസിൽ ഏല്പിച്ചതും. നവംബർ 27 ന് പകലാണ് സെബാസ്റ്റ്യന്റെ വീട്ടിൽ കയറിയതെന്ന് പരമശിവൻ പറഞ്ഞതായി പോലീസ് അറിയിച്ചു. പകൽ ആളില്ലാത്ത സമയംനോക്കി വീടിന്റെ പിൻവശം ആസ്ബസ്റ്റോസ് ഷീറ്റ് ഇളക്കിമാറ്റി വീടിന്റെ അകത്ത് കയറുകയായിരുന്നു. പിൻവശം വാതിൽ ബലമായി കുത്തിത്തുറന്ന് കിടപ്പുമുറിയിൽ കയറി. കിടപ്പുമുറിയിലെ അലമാരിയുടെ ലോക്കറിന്റെ പൂട്ട് തകർത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയോളം വിലയും 25 പവനോളം തൂക്കവും വരുന്ന സ്വണാഭരണങ്ങളാണ് കവർന്നത്. പ്രതിയുടെ താമസസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയ പോലീസ് മോഷണംപോയ സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
കുര്യനാട് മോഷണത്തിലെ കുറ്റവാളിയെ കണ്ടെത്തുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശിൽപ്പ, വൈക്കം ഡി.വൈ.എസ്.പി. എ.ജെ തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. പകൽ ലോട്ടറി വ്യാപാരം നടത്തുന്നതിനിടയിലാണ് അടഞ്ഞുകിടക്കുന്ന വീടുകൾ കണ്ടെത്തിയിരുന്നത്. കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, കുറവിലങ്ങാട് പോലീസ് എസ്.ഐ മാരായ സദാശിവൻ, തോമസ് കുട്ടി ജോർജ്, മനോജ് കുമാർ, എ.എസ്.ഐ മാരായ സിനോയിമോൻ, സാജുലാൽ, ജയ്സൺ അഗസ്റ്റിൻ, ഷിജു സൈമൺ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.കെ സുരേഷ്, പി.ആർ രാജീവ്, സി.പി.ഒ ടി.എൻ സന്തോഷ്, രഞ്ജിത്ത് സുകുമാരൻ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്





























