ന്യൂഡല്‍ഹി : 2022 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാര്‍നമ്പറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ പരിഷ്കരിക്കുന്നതിന് ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രധാന ഭേദഗതികള്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഭേദഗതിബില്‍ പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഈ വര്‍ഷം ഓഗസ്റ്റില്‍, പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷനായി ആധാര്‍ ഉപയോഗിക്കുന്നതിന് ഇസിയെ അനുവദിക്കണമെന്ന നിര്‍ദ്ദേശവുമായി സര്‍ക്കാര്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയെ (യുഐഡിഎഐ) സമീപിച്ചിരുന്നു. നടപ്പുസമ്മേളനത്തില്‍ പാസാക്കിയാലും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാവുമോ എന്ന് വ്യക്തമല്ല.
അടുത്ത വര്‍ഷം ജനുവരി 1 മുതല്‍, 18 വയസ്സ് തികയുന്ന വോട്ടര്‍മാര്‍ക്ക് നാല് വ്യത്യസ്ത കട്ട് – ഓഫ് തീയതികളോടെ വര്‍ഷത്തില്‍ നാല് തവണ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ലഭിക്കും. ഇതുവരെ വര്‍ഷത്തിലൊരിക്കല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഉണ്ടായിരുന്നുള്ളൂ. ഇനി ഏപ്രില്‍ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികള്‍കൂടി അടിസ്ഥാനമാക്കി പട്ടിക പരിഷ്കരിക്കും. 18 വയസ്സ് ആകുന്ന സമയത്ത് എപ്പോള്‍ വേണമെങ്കിലും പട്ടിക പരിഷ്കരിക്കണമെന്ന നിര്‍ദേശമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആദ്യം സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍, കൊല്ലത്തില്‍ നാലുപ്രാവശ്യം പട്ടിക പുതുക്കാമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ട് വെക്കുകയായിരുന്നു.
ഇരട്ടവോട്ട് ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത്. ഇതോടെ ഒരാള്‍ക്ക് ഒരിടത്തുമാത്രമേ വോട്ടുചെയ്യാനാവൂ. ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നേരത്തേ സുപ്രീംകോടതി കമ്മിഷന്റെ അഭിപ്രായം തേടിയിരുന്നു. തുടക്കത്തില്‍ ആരേയും നിയമപ്രകാരം നിര്‍ബന്ധിക്കില്ല. എന്നാല്‍ ആധാറും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവരെ എളുപ്പത്തില്‍ കണ്ടെത്താനും അവരുടെ വോട്ട് നിരീക്ഷിക്കാനും സാധിക്കും. പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര നിര്‍ദ്ദേശങ്ങളുടെ മുന്‍ഗണനാ പട്ടിക കണ്ടെത്തി അന്നത്തെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് അയച്ചിരുന്നു.
ആധാര്‍-വോട്ടര്‍ ഐഡി കാര്‍ഡ് ലിങ്കേജ്, ഒരു പൗരന് 18 വയസ്സ് തികയുമ്പോള്‍ തന്നെ വോട്ടര്‍ ഐഡി കാര്‍ഡ് ആക്സസ്, ലിംഗഭേദമില്ലാത്ത ‘സര്‍വീസ് വോട്ടര്‍’ നിയമങ്ങള്‍, കൂടാതെ പെയ്ഡ് ന്യൂസ് ഒരു അഴിമതി സമ്പ്രദായമായി പ്രഖ്യാപിക്കുക, തുടങ്ങിയവയായിരുന്നു അതില്‍ ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സൈനികര്‍ക്ക് അവരുടെ നാട്ടിലെ വോട്ടര്‍പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്യാനും ഇപ്പോള്‍ അവസരമുണ്ട്. സൈനികരുടെ ജോലിസ്ഥലത്ത് തന്നെ താമസിക്കുന്ന അവരുടെ ഭാര്യമാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം.































